നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമം ഇനി നിലനിൽക്കുന്നില്ലെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ലോകനേതാക്കളെ ഈ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.
അമേരിക്കയും യൂറോപ്പും തമ്മിൽ ആഴത്തിലുള്ള ഭിന്നതയുണ്ടെന്ന് മെർസ് സമ്മതിച്ചു. “അമേരിക്കയിലെ മഗാ (Make America Great Again) പ്രസ്ഥാനത്തിന്റെ സാംസ്കാരിക യുദ്ധം നമ്മുടേതല്ല, മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായ വാക്കുകൾ ഇവിടെ അനുവദിക്കില്ല. ഞങ്ങൾ വിശ്വസിക്കുന്നത് സംരക്ഷണവാദത്തിലല്ല, സ്വതന്ത്ര വ്യാപാരത്തിലാണ്,” അദ്ദേഹം വ്യക്തമാക്കി.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ഡെന്മാർക്കിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയായി യൂറോപ്യൻ നേതാക്കൾ കാണുന്നു. നാറ്റോ സഖ്യത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.
“നമുക്ക് ട്രാൻസ്‌അറ്റ്ലാന്റിക് വിശ്വാസം പുനഃസ്ഥാപിക്കാം” എന്ന് അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടു. കൂടാതെ, യൂറോപ്പിനായി സംയുക്ത ആണവ പ്രതിരോധ സംവിധാനം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്ന് മെർസ് വെളിപ്പെടുത്തി.
പുതിയ ആഗോള സാഹചര്യത്തിൽ യൂറോപ്പ് ഒരു ഭൗമരാഷ്ട്രീയ ശക്തിയായി (geopolitical power) മാറാൻ പഠിക്കണം എന്ന് മാക്രോണും സമ്മേളനത്തിൽ ആവർത്തിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം, പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള പിരിമുറുക്കം, ഇറാൻ-യുഎസ് ആണവ കരാർ എന്നിവയും സമ്മേളനത്തിന്റെ അജണ്ടയിലുണ്ട്.



