ഗാസ വെടിനിര്‍ത്തലും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ ഏതാനും രാജ്യങ്ങള്‍ തിങ്കളാഴ്ച ഇസ്താംബുളില്‍ ചര്‍ച്ച നടത്തുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍. ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ തുടരുമോയെന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കുമെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ചര്‍ച്ച ചെയ്യണമെന്നും ഹകാന്‍ ഫിദാന്‍ പറഞ്ഞു. രാജ്യാന്തര സേനയുടെ ഭാഗമായി തുര്‍ക്കി സേനയെ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി 22ന് നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. 

സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളാണ് ട്രംപുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.