ഓടുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

രാജസ്ഥാനിലെ ഉദയ്പുരില്‍ ഒരു പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ കാറില്‍ വച്ച് പീഡിപ്പിച്ചത്. ഡിസംബര്‍ 20 നായിരുന്നു സംഭവം. പിറന്നാല്‍ പാര്‍ട്ടിയില്‍ വച്ച് അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് പ്രതികളും ചേര്‍ന്ന് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്തു. ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി ജീവനക്കാരി, ഇവരുടെ ഭര്‍ത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പ്രതികള്‍. 

മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു ഇവര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലാകുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പിറ്റേന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.