തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. മഹാനായ ശ്രീനാരായണ ഗുരുദേവൻ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമിച്ചാൽ മതിയെന്നും അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്നും മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു.

‘ആരുംതന്നെ അങ്ങനെയൊന്നു പറയാൻ പാടില്ല. ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്. അങ്ങനെയിരുന്ന മഹാവ്യക്തിയിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓർമിച്ചാൽ മതി. വേറെയൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. അവനവൻ തിരിച്ചറിയുക എന്നതാണ്. വകതിരിവ് അവനവനാണ് കാണിക്കേണ്ടത്” ഗണേഷ്‌കുമാർ പറഞ്ഞു.

കഴിഞ്ഞദിവസം മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതടക്കമുള്ള വെള്ളാപ്പള്ളിയുടെ അധിക്ഷേപ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനുപുറമേ മുസ്ലിം ലീഗിനെതിരായി വെള്ളാപ്പള്ളി നടത്തിയ വിദ്വേഷ പരാമർശങ്ങളും വിവാദത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയെ വിമർശിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാറും രംഗത്തെത്തിയത്.