ഇന്ത്യയ്ക്ക് തടസമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാറെന്ന് വ്യക്തമാക്കി പുടിന്‍. എണ്ണ, കല്‍ക്കരി എന്നിവയുടെ വിശ്വസ്ഥനായ വിതരണക്കാരനാണ് റഷ്യയെന്നും വരും ദിവസങ്ങളില്‍ ഇന്ത്യ-റഷ്യ സൗഹൃദം ആഗോളവെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്നും പുടിന്‍ പറഞ്ഞു. 

23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വര്‍ധിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുന്നതില്‍ പുടിന്റെ പങ്ക് വളരെ വലുതാണെന്നും കൂടിക്കാഴ്ച ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കൂടിക്കാഴ്ചയില്‍ ഭക്ഷ്യ-ആരോഗ്യമേഖലകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. റഷ്യയില്‍ നിന്ന് കൂടുതല്‍ രാസവളങ്ങള്‍ ഇന്ത്യ വാങ്ങും. കൂടാതെ, വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. വാര്‍ത്താവിനിമയം, ആരോഗ്യം, രാസവളം, ഷിപ്പിംഗ്, കുടിയേറ്റം അടക്കമുള്ള മേഖലകളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതോടെ ഇന്ത്യയിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.