കാനഡയിലെ വിദേശ വിദ്യാർത്ഥി വിസാ നടപടികളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ഓഡിറ്റർ ജനറൽ കാരൻ ഹോഗന്റെ റിപ്പോർട്ട്. വിസ കാലാവധി കഴിഞ്ഞിട്ടും വിദ്യാർത്ഥികൾ രാജ്യം വിട്ടോ എന്ന് പരിശോധിക്കാനുള്ള കൃത്യമായ സംവിധാനം സർക്കാരിനില്ലെന്നും ഇമിഗ്രേഷൻ വിഭാഗത്തിന്റെ പക്കലുള്ള വിവരങ്ങളിൽ പോലും നടപടിയെടുക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

2024-ൽ വിസ കാലാവധി കഴിഞ്ഞ 39,500 വ്യക്തികളിൽ വെറും 40% പേർ മാത്രമാണ് രാജ്യം വിട്ടതെന്ന് സ്ഥിരീകരിക്കാൻ ബോർഡർ സർവീസസ് ഏജൻസിക്ക് സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ എവിടെയാണെന്നോ അവർ രാജ്യം വിട്ടോ എന്നോ ഉള്ള കാര്യത്തിൽ സർക്കാരിന് വ്യക്തതയില്ല. നിയമലംഘനം നടത്തിയെന്ന് സംശയിക്കുന്ന ഒന്നരലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കേവലം 4,000 കേസുകളിൽ മാത്രമാണ് അന്വേഷണം നടന്നത്.

2018-നും 2023-നും ഇടയിൽ 800-ഓളം പേർ വ്യാജ രേഖകൾ നൽകിയാണ് സ്റ്റഡി പെർമിറ്റ് നേടിയതെന്ന് ഇമിഗ്രേഷൻ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ 92% പേർക്കും പിന്നീട് മറ്റ് വിസകളോ സ്ഥിരതാമസത്തിനുള്ള അനുമതിയോ ലഭിക്കുകയോ അല്ലെങ്കിൽ അവരുടെ അപേക്ഷകൾ പരിഗണനയിലോ ആണ്. തെറ്റായ വിവരങ്ങൾ നൽകി രാജ്യത്തെത്തിയവർക്കെതിരെ പോലും സർക്കാർ കർശന നടപടിയെടുക്കുന്നില്ലെന്ന് കാരൻ ഹോഗൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡിന് ശേഷം കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു. ഇത് കുറയ്ക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഫലം കാണുന്നുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2024-ൽ 3.5 ലക്ഷം വിസകൾ അനുവദിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 1.5 ലക്ഷത്തിൽ താഴെ വിസകൾ മാത്രമാണ് അനുവദിക്കപ്പെട്ടത്. അപേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും അപേക്ഷകൾ നിരസിക്കപ്പെടുന്നതും ഇതിന് കാരണമായി.

ഓഡിറ്റർ ജനറലിന്റെ കണ്ടെത്തലുകൾ ഗൗരവത്തോടെ കാണുന്നുവെന്നും സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്‌ലെജ് ദിയാബ് അറിയിച്ചു. എന്നാൽ 2027 വരെ നീളുന്ന പരിഷ്കാരങ്ങളുടെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളതെന്നും വരും വർഷങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു.