പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ എത്ര ഉള്ളിലാണെങ്കിലും അവിടെയെത്തി തിരിച്ചടിക്കാന്‍ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. യൂറോപ്യന്‍ യൂണിയനുമായുള്ള ഉന്നതതല വ്യാപാര ചര്‍ച്ചകള്‍ക്കായി ബ്രസല്‍സിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന്‍ രാഷ്ട്രനയത്തിന്റെ ഉപകരണമായി ഭീകരവാദത്തെ ഉപയോഗിക്കുന്ന രാജ്യമാണെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ‘അവര്‍ പാകിസ്ഥാനില്‍ ആഴത്തിലാണ് ഉള്ളതെങ്കില്‍, ഞങ്ങള്‍ അത്രയും ആഴത്തില്‍ പോകും,’ ജയ്ശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്നും, ഇത് ഇസ്ലാമാബാദിനെ സമാധാനത്തിനായി വാദിക്കാന്‍ നിര്‍ബന്ധിതരാക്കി എന്നും ജയ്ശങ്കര്‍ പറഞ്ഞു. ‘എന്റെ അഭിപ്രായത്തില്‍, റഫേല്‍ എത്രത്തോളം ഫലപ്രദമായിരുന്നു അല്ലെങ്കില്‍ മറ്റ് സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിന്റെ തെളിവ് പാകിസ്ഥാന്‍ ഭാഗത്തുള്ള നശിപ്പിക്കപ്പെട്ടതും പ്രവര്‍ത്തനരഹിതമാക്കിയതുമായ വ്യോമതാവളങ്ങളാണ്,’ ജയ്ശങ്കര്‍ പറഞ്ഞു.

മേയ് പത്താം തിയതി പുലര്‍ച്ചെ പാകിസ്ഥാനിലെ എട്ട് പ്രധാന വ്യോമതാവളങ്ങളും ആക്രമിച്ച് അവ പ്രവര്‍ത്തനരഹിതമാക്കിയെന്നും ഇതിനെട തുടര്‍ന്നാണ് വെടിനിര്‍-ത്തലിന് പാകിസ്ഥാന്‍ ഡിജിഎംഒ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന റണ്‍വേകളുടെയും ഹാംഗറുകളുടെയും ചിത്രങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.