ന്യൂഡൽഹി: വിമാന ഇന്ധന നിരക്ക് ഇരട്ടിയിലേറെ ഉയർന്നതോടെ വിമാന ടിക്കറ്റ് ചാർജുകളും ഉയർന്നേക്കും. വിമാന ഇന്ധനമായ ടർബൈൻ ഇന്ധന (എടിഎഫ്) വില ചരിത്രത്തിലാദ്യമായി 2 ലക്ഷംരൂപ കടന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന നിരക്കിൽ വർദ്ധനവ് വന്നിരുന്നെങ്കിലും ഇതാദ്യമായാണ് നിരക്ക് ഇത്രയും അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വർദ്ധിച്ചു. ഇതിന് മുൻപ് റഷ്യ യുക്രൈൻ യുദ്ധകാലത്തായിരുന്നു ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന നിരക്ക്.

ഇന്ന് രാവിലെ -ഇന്ത്യൻ പൊതുമേഖല എണ്ണകമ്പനികളാണ് പുതുക്കിയ വിലകൾ അറിയിച്ചത്. വിമാന ഇന്ധനമായ എടിഎഫിൻ്റെ വിലയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് ഏകദേശം 115ശതമാനവും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏകദേശം 107ശതമാനവും വർധനവുണ്ടായി. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വിമാന ഇന്ധനത്തിൻ്റെ എക്സൈസ് നികുതി വർദ്ധിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്. 50 രൂപയാണ് പ്രത്യേക തീരുവയായി സർക്കാർ പ്രഖ്യാപിച്ചത്. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാണ് ഇടാക്കുക.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിതരണ വാണിജ്യ പാചക വാതകത്തിനും പ്രീമിയം ഇന്ധനങ്ങളും വില കുട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11 രൂപയാണ് കൂട്ടിയത്. എക്‌സ്ട്രാ ഗ്രീന്‍ പ്രീമിയം ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയില്‍ നിന്ന് 92.99 രൂപയായും ഐഒസി വര്‍ധിപ്പിച്ചു. 19 കിലോ​ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയായി വർദ്ധിപ്പിച്ചു. ഇതോടെ ഇന്ന് മുതൽ 19 കിലോയുടെ ഒരു എൽപിജി വാണിജ്യ ഗ്യാസിൻ്റെ വില 2,078 ആയി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഇപ്പോഴത്തെ വില വർദ്ധന.