ഇറാനിലെ ഷഹീദ് രജായീ തുറമുഖത്ത് ഉണ്ടായ തീപിടുത്തത്തില്‍ മരണം 40 ആയി ഉയര്‍ന്നു. 1,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് കാരണമായ വലിയ സ്‌ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഞായറാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടു.

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഷാഹിദ് രജായീ തുറമുഖത്ത് സ്‌ഫോടനം നടന്ന് 24 മണിക്കൂറിലധികം കഴിഞ്ഞിട്ടും തീ എരിയുകയാണ്.  പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തുറമുഖം സന്ദര്‍ശിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ പരിപാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘സുരക്ഷാ, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ വഷയം സമഗ്രമായി അന്വേഷിക്കാനും, ഏതെങ്കിലും അശ്രദ്ധയോ ഉദ്ദേശ്യമോ കണ്ടെത്താനും, ചട്ടങ്ങള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കാനും ബാധ്യസ്ഥരാണ്,’ ഖമേനി സ്റ്റേറ്റ് ടെലിവിഷനിലൂടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

പുകയും വായു മലിനീകരണവും പ്രദേശത്തുടനീളം പടരുന്നതിനാല്‍, ഹോര്‍മോസ്ഗാന്‍ പ്രവിശ്യയുടെ അടുത്തുള്ള തലസ്ഥാനമായ ബന്ദര്‍ അബ്ബാസിലെ എല്ലാ സ്‌കൂളുകളും ഓഫീസുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തുപോകുന്നത് ഒഴിവാക്കാനും സംരക്ഷണ മാസ്‌കുകള്‍ ധരിക്കാനും ആരോഗ്യ മന്ത്രാലയം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.