ചെന്നൈ: രാമനാഥപുരത്ത് 32കാരിയായ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുയരുകയാണ്. ഭാര്യാപിതാവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനവുമാണ് ആത്മഹത്യക്ക് കാരണമായതെന്നുമാണ് ആരോപണം. രഞ്ജിത എന്ന സ്ത്രീയാണ് മരിച്ചത്.
രഞ്ജിതയുടെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിരുന്നു. തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണമടഞ്ഞു. എന്നാൽ മരണമൊഴിയായി പകർത്തിയ വീഡിയോയിൽ ഭർത്താവിന്റെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചെന്നും അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും രഞ്ജിത പറഞ്ഞുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. മുഖത്തു പൊള്ളലേറ്റിട്ടും, ഇടറിയ ശ്ബ്ദത്തോടെയാണ് മരണമൊഴി നൽകിയത്.
അതേ സമയം രഞ്ജിതയുടെ ഇളയ മകനും ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ മകനും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അമ്മ ലൈംഗിക പീഡനം അനുഭവിച്ചിരുന്നെന്ന് തന്നോട് പറഞ്ഞതായി മകൻ. അതേ സമയം ഭർത്താവിന്റെ അച്ഛനിൽ നിന്നും മോശം പെരുമാറ്റം മാത്രമല്ല, ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി സ്ത്രീധന പീഡനം നടത്തിയതായും രഞ്ജിതയുടെ കുടുംബം ആരോപിക്കുന്നു.
13 വർഷമായി ഈ പീഡനം തുടരുകയാണെന്ന് രഞ്ജിതയുടെ സഹോദരി അളഗസുന്ദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീധനമായി സ്ഥലവും കൂടുതൽ സ്വർണ്ണവും വേണമെന്ന് ഭർതൃ വീട്ടുകാർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഭർത്താവിന്റെ അച്ഛൻ രഞ്ജിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സൂചിപ്പിച്ചിരുന്നു. അവളുടെ ഭർത്താവ് മദ്യപിച്ചു വന്ന് മർദിക്കുമായിരുന്നു. വേദനിച്ചാൽ ശബ്ദമുണ്ടാക്കി കരയരുതെന്നു പറഞ്ഞും ഉപദ്രവിക്കും. രഞ്ജിതക്ക് ഞങ്ങളെ കാണാൻ അനുവാദമുണ്ടായിരുന്നില്ലെന്നും സഹോദരി പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡന ആരോപണം വിശദമായി പരിശോധിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)