ലക്നോ: ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൻപുരിൽ നടന്ന സംഭവത്തിൽ മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് 11 വയസുള്ള പെൺകുട്ടികളെ ഇയാൾ കൊലപ്പെടുത്തിയത്. ശശി രഞ്ജൻ മിശ്ര കുടുംബത്തോടൊപ്പം കിഡ് വായ് നഗറിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇരട്ട കുട്ടികൾക്കു പുറമെ ആറുവയസുള്ള ഒരു മകനും ഇയാൾക്കുണ്ട്.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
സംഭവം നടക്കുമ്പോൾ ഇയാളുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എന്നാൽ കൊലനടന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ഇവർ പോലീസിൽ മൊഴി നൽകി. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.



