ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് വരുന്ന യാത്രക്കാരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് കാനഡയുടെ ഇമിഗ്രേഷന്‍ നയങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന വീഡിയോകള്‍ ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടുന്നതായി ഇമിഗ്രേഷന്‍, ആന്റി-ഫ്രോഡ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ പോസ്റ്റുകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇന്ത്യ, പാകിസ്ഥാന്‍, കാനഡ എന്നിവയുള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് സിബിസിയുടെ ദൃശ്യ അന്വേഷണ സംഘത്തിന്റെ വിശകലനത്തില്‍ നിന്ന് വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിബിസി ന്യൂസ് ഹിന്ദി, ഉറുദു, പഞ്ചാബി ഭാഷകളില്‍ വീഡിയോകള്‍ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി രാജ്യത്ത് പ്രവേശിക്കുന്നതിനെക്കുറിച്ച് നിരവധി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) വെബ്സൈറ്റില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍, കനേഡിയന്‍ പാസ്പോര്‍ട്ടിന്റെ ഗ്രാഫിക്, അതിനടുത്തായി ഒരു വലിയ പച്ച ചെക്ക് മാര്‍ക്ക് ഉള്ള ഒരു കനേഡിയന്‍ പതാക എന്നിവ ഒരു വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

വീഡിയോയുടെ പശ്ചാത്തലത്തില്‍, ഹിന്ദിയില്‍ സംസാരിക്കുന്ന ഒരു സ്ത്രീ,  ലോകകപ്പിനായി സന്ദര്‍ശക വിസയില്‍ കാനഡയിലേക്ക് വരുന്ന ആളുകള്‍ക്ക് ദീര്‍ഘകാലത്തേക്ക് ജോലി ചെയ്യാനും താമസിക്കാനും കഴിയുമെന്നും പറയുന്നു. വളരെക്കാലമായി കാനഡയില്‍ സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ഇത് ഒരു സുവര്‍ണ്ണാവസരമാണെന്നും അവര്‍ പറയുന്നു. അവര്‍ ദുര്‍ബലരായ ആളുകളെ ഇരയാക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവ തട്ടിപ്പുകളാണ്. അറിവില്ലാത്തവരോ ഓണ്‍ലൈനില്‍ പോയി ഔദ്യോഗിക ആവശ്യകതകള്‍ പരിശോധിക്കാത്തവരോ ആയ ദുര്‍ബലരായ ആളുകളെ അവര്‍ ഇരയാക്കുകയാണെന്ന് കാല്‍ഗറി ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് മന്‍ദീപ് ലിദര്‍ പറഞ്ഞു. 

ഫിഫ ക്ഷണിച്ച വിദേശ പൗരന്മാരെ അതായത് സംഘടനയുടെ ജീവനക്കാരെയും കോണ്‍ട്രാക്ടര്‍മാരെയും പോലുള്ളവരെ – കാനഡയില്‍ ജോലി ചെയ്യാന്‍ സാധാരണ സര്‍ക്കാര്‍ അനുമതികള്‍ ആവശ്യമില്ലെന്ന് നവംബറില്‍ പ്രഖ്യാപിച്ച ഐആര്‍സിസിയുടെ താല്‍ക്കാലിക നയത്തെ തെറ്റായി പ്രതിനിധീകരിക്കുന്നതാണ് ഈ ജോലി സംബന്ധമായ അവകാശവാദങ്ങള്‍ എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഫിഫ ലോകകപ്പ് അഭയം തേടാനുള്ള അവസരമല്ലെന്നും കാനഡയിലേക്കുള്ള സന്ദര്‍ശകര്‍ അവരുടെ താമസ വ്യവസ്ഥകളെ മാനിക്കുകയും അവരുടെ അംഗീകൃത കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ പോകുകയും ചെയ്യണമെന്ന് ഐആര്‍സിസി സിബിസി ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.