ദുബായി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ സോഷ്യൽ മീഡിയകളിലൂടെ വ്യാജ പ്രചരണം നടത്തിയ 35 പേർ യുഎഇയിൽ പിടിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 35 പേരാണ് സംഭവത്തിൽ പിടിയിലായത്.
ഇതിൽ 17 പേർ ഇന്ത്യക്കാരാണ്.
എഐ ഉൾപ്പടെ ഉപയോഗിച്ച് കൃത്രിമമായി തയാറാക്കിയ വീഡിയോകൾ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവരെ അതിവേഗ വിചാരണയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി രാജ്യസുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേതെന്ന പേരിൽ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
യുഎഇയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ തകർന്നതായി വീഡിയോ പ്രചരിപ്പിച്ചെന്നും കേസുണ്ട്. പ്രതികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ലഭിച്ചേക്കും. ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.



