മ്ലാവിറച്ചിയാണെന്ന് തെറ്റിദ്ധരിച്ച് തൃശൂർ മുപ്ലിയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് പോത്തിറച്ചിയാണെന്ന് സ്ഥിരീകരിച്ചു. ഈ ‘കള്ളക്കേസി’ൽ ഉൾപ്പെട്ട് സുജേഷും സുഹൃത്ത് ജോബിയും 35 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മ്ലാവിറച്ചി കഴിച്ചെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ചുമട്ടുതൊഴിലാളിയായ സുജേഷിനെയും ജോബിയെയും അറസ്റ്റ് ചെയ്തത്. 35 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

അറസ്റ്റിനു ശേഷം സുജേഷിന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. ഭാര്യ വിവാഹമോചനം നേടി. രണ്ട് മക്കളുള്ള സുജേഷിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. കള്ളക്കേസിൽ കുടുങ്ങിയതോടെ സുജേഷിന്റെ ജീവിതം പൂർണ്ണമായും പ്രതിസന്ധിയിലായി. പിന്നീട്, ഇവരില്‍ നിന്നു പിടികൂടിയത് മ്ലാവിറച്ചിയല്ലെന്ന് ഫൊറൻസിക് ലാബിൽനിന്നുള്ള പരിശോധനാ ഫലം പുറത്തുവന്നു.

‘മ്ലാവിറച്ചി ആണെന്നാണ് വനംവകുപ്പ് പറഞ്ഞത്. എന്നാൽ, പരിശോധനാ ഫലം വന്നപ്പോൾ പോത്തിറച്ചിയാണ്. 35 ദിവസം ജയിലിൽ കഴിഞ്ഞു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നും വനം വകുപ്പ് ഓഫിസിലെത്തി ഒപ്പിട്ടു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ആലോചിക്കും. അത്രമാത്രം അനുഭവിച്ചു. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട്. ഭാര്യ വിവാഹമോചനം നേടി. കോഴിക്കട ഉണ്ടായിരുന്നു, കശാപ്പിൻ്റെ ജോലിയും ഉണ്ടായിരുന്നു. വനംവകുപ്പ് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറിയത്. മ്ലാവിറച്ചി അല്ലെന്ന് പലതവണ പറഞ്ഞിട്ടും അവർ കേട്ടില്ല. ശാരീരികമായി ഉപദ്രവിച്ചാണ് മൊഴി പറയിപ്പിച്ചത്. ഇതിന്റെ തെളിവുകൾ നൽകിയിട്ടുണ്ട്. വീണ്ടും ചുമട്ടുതൊഴിലാളിയായി കയറാനാകുമെന്നാണ് പ്രതീക്ഷ. ആദ്യമായാണ് ജയിലിൽ കിടക്കുന്നത്. ഇതുവരെ ഒരു കേസും ഉണ്ടായിട്ടില്ല’ – സുജേഷ് പറയുന്നു.

അതേസമയം, മ്ലാവിറച്ചിയാണെന്ന് പറഞ്ഞ് യുവാക്കൾ നടത്തിയ വാട്‌സാപ്പ് സംഭാഷണം തെളിവായി ഉണ്ടെന്നാണ് വനം വകുപ്പിൻ്റെ വാദം. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് അപ്പോൾ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും, ഫൊറൻസിക് ലാബ് ഫലങ്ങൾ വൈകാറുണ്ടെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. മ്ലാവിനെ വേട്ടയാടി, പാചകം ചെയ്തു തുടങ്ങിയ വകുപ്പുകളാണു ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്.