കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് മുന്നറിയിപ്പ് നല്‍കിയതിന് അറസ്റ്റിലായ വ്യക്തി ഇന്റലിജന്‍സ് ബ്യൂറോയിലെ (ഐബി) ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ട്. നാഗ്പൂരില്‍ പോസ്റ്റ് ചെയ്ത ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഐബി ഉദ്യോഗസ്ഥനായ അനിമേഷ് മണ്ഡലാണ് അറസ്റ്റിലായതെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 14 ന് 187 യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിന് ശേഷം വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് മണ്ഡല്‍ ജീവനക്കാരോട് പറഞ്ഞു. തുടര്‍ന്ന് വിമാനം റായ്പൂരിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ് നടത്തി. വിശദമായ അന്വേഷണത്തിനൊടുവില്‍ വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.

ഭാരതീയ ന്യായ സന്‍ഹിത സെക്ഷന്‍ 351 (4), 1982ലെ സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്കെതിരായ നിയമവിരുദ്ധമായ പ്രവൃത്തികള്‍ അടിച്ചമര്‍ത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം റായ്പൂര്‍ പോലീസ് മണ്ഡലിനെ അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ കക്ഷി നിരപരാധിയാണെന്നാണ് മണ്ഡലിന്റെ അഭിഭാഷകന്‍ ഫൈസല്‍ റിസ്വി അവകാശരപ്പെട്ടു. മണ്ഡല്‍ വിമാനത്തില്‍ കയറിയതിന് ശേഷം ബോംബിനെക്കുറിച്ച് അദ്ദേഹത്തിന് വിവരം ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

മണ്ഡലിനെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ പോലീസ് ഐബിയെ വിവരമറിയിച്ചതായി റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു. ലോക്കല്‍ പോലീസിന്റെയും ഐബിയുടെയും സംയുക്ത സംഘം ഇയാളെ ചോദ്യം ചെയ്യുകയും അദ്ദേഹം പങ്കുവെച്ച വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.