ഇസ്രയേല്‍-ഇറാന്‍ യുദ്ധം തുടരുന്നതിനിടെ യു.എസ് നിര്‍മിതമായ യുദ്ധവിമാനമായ എഫ്-35 ഇറാന്‍ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ടിരുന്നു. ഇതുവരെ നാല് എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇതോടെ എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡറുകള്‍ യു.എസ് വെട്ടിക്കുറച്ചിരിക്കുകയാണ്. 

യു.എസ് വ്യോമസേനയ്ക്ക് വേണ്ടി നേരത്തേ 48 എഫ്-35 വാങ്ങാനുള്ള ഓര്‍ഡറുകളാണ് നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുണ്ടായിരുന്നത്. വാങ്ങാനുള്ള യുദ്ധവിമാനങ്ങളുടെ എണ്ണം 24 ആക്കി ചുരുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന് ഇതുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. 

വിമാനത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് സൂക്ഷ്മ പരിശോധന വേണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. വിമാനത്തിന്റെ അറ്റകുറ്റപ്പണി പ്രശ്നങ്ങളെ സംബന്ധിച്ചും ഉയര്‍ന്ന ചെലവ് സംബന്ധിച്ചും ദീര്‍ഘകാല പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുമുള്ള ആകുലതകളും നിലനില്‍ക്കുന്നു. 2025-ല്‍ എഫ്-35ന്റെ ദൗത്യശേഷി നിരക്ക് 51.5 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകള്‍. പാര്‍ട്സുകള്‍ കിട്ടാനുള്ള പ്രയാസവും അതിസങ്കീര്‍ണമായ അറ്റകുറ്റപ്പണികളുമാണ് പ്രധാന കാരണങ്ങള്‍. ഉയര്‍ന്ന വിലയും വിമാനത്തിന്റെ പോരായ്മയാണ്.

ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാന്‍ രംഗത്ത് വരുന്നത്. പശ്ചിമ ഇറാനിലെ തബ്രിസിനടുത്തുവെച്ച് ജെറ്റ് വെടിവെച്ചിടുകയും പൈലറ്റിനെ പിടികൂടുകയും ചെയ്തെന്നാണ് ഇറാന്റെ അവകാശവാദം. ഒരു പൈലറ്റ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അഞ്ചാംതലമുറ യുദ്ധവിമാനമായ എഫ്-35 വെടിവെച്ചിട്ട ലോകത്തെ ആദ്യത്തെ രാജ്യമെന്ന ബഹുമതി ഇറാന്‍ നേടിയെന്ന് അവകാശപ്പെട്ട് ഇറാനിയന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുമുണ്ട്.