ട്രെയിൻ വൈകിയതുമൂലം പ്രവേശന പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ലഖ്നൗ ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് സുപ്രധാന വിധി. ബസ്‌തി സ്വദേശിനിയായ സമൃദ്ധി എന്ന വിദ്യാർഥിനി റെയിൽവേയുടെ അനാസ്ഥയ്‌ക്കെതിരെ നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി സമ്പാദിച്ചത്.
വിധിയുടെ പകർപ്പ് ലഭിച്ച് 45 ദിവസത്തിനകം റെയിൽവേ നഷ്ടപരിഹാരത്തുക വിദ്യാർഥിനിക്ക് കൈമാറണം. ഈ സമയപരിധിക്കുള്ളിൽ തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ കർശന നിർദ്ദേശമുണ്ട്.
സംഭവം ഇങ്ങനെ
2018-ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ലഖ്നൗവിലെ ജയ് നാരായൺ പിജി കോളേജിൽ നടക്കുന്ന ബിഎസ്‌സി ബയോടെക്നോളജി പ്രവേശന പരീക്ഷ എഴുതുന്നതിനായി ഒരു വർഷത്തോളം നീണ്ട കഠിനമായ തയ്യാറെടുപ്പിലായിരുന്നു സമൃദ്ധി. പരീക്ഷാ ദിവസം രാവിലെ 11 മണിക്ക് ലഖ്നൗവിൽ എത്തേണ്ട ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിലായിരുന്നു ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഉച്ചയ്ക്ക് 12.30-നകം പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു.
എന്നാൽ, ട്രെയിൻ രണ്ടര മണിക്കൂറോളം വൈകിയാണ് ലഖ്നൗവിൽ എത്തിയത്. ഇതോടെ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിദ്യാർഥിനിക്ക് സാധിച്ചില്ല. ഒരു വർഷത്തെ പരിശ്രമം പാഴാവുകയും പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനത ചൂണ്ടിക്കാട്ടിയാണ് സമൃദ്ധി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ട്രെയിൻ വൈകുന്നത് മൂലം യാത്രക്കാർക്കുണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾക്ക് റെയിൽവേ ഉത്തരവാദികളാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി.



