2026-ലെ വസന്തകാല സീസൺ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. മെയ് അവസാന വാരത്തിൽ സീസൺ അവസാനിക്കുന്നതിന് മുൻപായി ഇത്തവണ ആയിരത്തിലധികം പർവ്വതാരോഹകരാണ് വിജയകരമായി കൊടുമുടി കീഴടക്കിയത്. റെക്കോർഡുകൾ പലതും തിരുത്തിക്കുറിക്കപ്പെട്ട ഈ സീസൺ എവറസ്റ്റിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമയമായി മാറി.

സാധാരണയായി നേപ്പാൾ, ചൈന അതിർത്തികളിൽ നിന്നാണ് എവറസ്റ്റ് പർവ്വതാരോഹണം നടക്കാറുള്ളത്. എന്നാൽ ഇക്കുറി വിദേശികൾക്ക് ടിബറ്റ് വഴിയുള്ള വടക്കൻ പാത ചൈന പൂർണ്ണമായും വിലക്കിയതോടെ എല്ലാവരും നേപ്പാൾ വഴിയുള്ള തെക്കൻ പാതയെ ആശ്രയിക്കുകയായിരുന്നു. 

ഈ സാഹചര്യത്തിൽ നേപ്പാൾ സർക്കാർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കായ 494 പെർമിറ്റുകളാണ് അനുവദിച്ചത്. ഗൈഡുകളും ഷെർപകളും ഉൾപ്പെടെയുള്ളവർ ചേർന്നതോടെയാണ് പർവ്വതാരോഹകരുടെ ആകെ എണ്ണം ആയിരം കടന്നത്.

കാലാവസ്ഥ അനുകൂലമായതോടെ മെയ് 20-ന് മാത്രം 274 പേരാണ് എവറസ്റ്റിൻ്റെ നെറുകയിൽ എത്തിയത്. നേപ്പാൾ പാതയിലൂടെ ഒറ്റ ദിവസം ഇത്രയധികം പേർ കൊടുമുടി കീഴടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇതിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നു. പ്രശസ്ത ഗൈഡ് കാമി റിത ഷെർപ തൻ്റെ സ്വന്തം റെക്കോർഡ് തിരുത്തി 32-ാം തവണയും, വനിതാ വിഭാഗത്തിൽ ലക്പ ഷെർപ 11-ാം തവണയും ഇതേ സീസണിൽ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചു.

വൻതോതിൽ ആളുകൾ എത്തിയത് കൊടുമുടിയിൽ വലിയ സുരക്ഷാ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. അപകടസാധ്യത നിറഞ്ഞ ഇടുങ്ങിയ വഴികളിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക് ജാം ആണ് ഇത്തവണ അനുഭവപ്പെട്ടത്. അതിശൈത്യമുള്ളതും ഓക്സിജൻ്റെ അളവ് കുറഞ്ഞതുമായ ‘ഡെത്ത് സോണിൽ’ ആളുകൾ ക്യൂ നിൽക്കേണ്ടി വന്നത് അപകടസാധ്യത വല്ലാതെ വർദ്ധിപ്പിച്ചു. ഈ സീസണിൽ ചില മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.