പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്കൊപ്പം യാത്രകളിലെല്ലാം ഭാര്യ റുഖിയയുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരുടെയും അന്ത്യയാത്രയും ഒരുമിച്ചായി. പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിൽ ദീർഘകാലമായി അധ്യാപകനാണ് കാരാരിത്തൊടി അബ്ദുൾ മജീദ്.
യാത്രകളും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്ന മജീദ് മാസ്റ്റർക്ക് കാഴ്പപരിമിതി ഒന്നിനും തടസമായിരുന്നില്ല. യാത്രകളിൽ അദ്ദേഹത്തെ കൈപിടിച്ചു നടത്തിയിരുന്നത് ഭാര്യ റുഖിയയായിരുന്നു.
എങ്ങോട്ടുപോകുന്പോഴും സഹായിയായി ഭാര്യയെ മാസ്റ്റർ കൂടെ കൂട്ടുമായിരുന്നു. കഴിഞ്ഞ അവധിക്കും സ്കൂളിലെ അധ്യാപകർ ഒരുമിച്ച് യാത്ര പോയിരുന്നു. നന്നായി ക്ലാസെടുക്കുന്ന മജീദ് മാസ്റ്റർ പാട്ടു പഠിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളുടെ പ്രിയങ്കരനായിരുന്നു.
കലോത്സവങ്ങൾക്ക് കുട്ടികളെ ഒരുക്കിയിരുന്നതും ഇദ്ദേഹമായിരുന്നു. കാഴ്ചപരിമിതി അധ്യാപനത്തിന് തടസമേ ആയിരുന്നില്ല. ലാപ്ടോപ്പ് ഉപയോഗിച്ചാണ് കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തിരുന്നത്.
ഏതാനും മാസം മുന്പാണ് മജീദ് മാസ്റ്ററും ഭാര്യയും മില്ലുംപടിയിൽ പുതിയ വീടുവച്ച് താമസം തുടങ്ങിയത്. ഇവർക്ക് മക്കളില്ല. പാങ്ങ് ജിയുപിഎസ് അധ്യാപികയായ മാസ്റ്ററുടെ സഹോദരിക്കും ജന്മനാ കാഴ്ചപരിമിതയുണ്ട്.



