അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്‍ തോറബോറ മലനിരകളില്‍ നിന്ന് രക്ഷപ്പെട്ടത് സ്ത്രീ വേഷത്തിലെന്ന് സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍. സിഐഎയുടെ ഭീകരവാദ പ്രതിരോധ വിഭാഗത്തിന്റെ പാക്കിസ്ഥാനിലെ തലവനായിരുന്ന ജോണ്‍ കിരിയാക്കോയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 15 വര്‍ഷം ജോണ്‍ സിഐഎയുടെ ഭാഗമായിരുന്നു. 

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം ഉണ്ടായി ഒരു മാസത്തിനുശേഷമാണ് അഫ്ഗാനില്‍ ആക്രമണം നടത്തിയതെന്ന് ജോണ്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ആ കാലയളവില്‍ അഫ്ഗാനിലെ സാഹചര്യങ്ങളെക്കുറിച്ച് യുഎസ് സൈന്യം പഠിച്ചു. പിന്നീടാണ് അഫ്ഗാന്റെ തെക്കും കിഴക്കുമുള്ള അല്‍ ഖായിദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. 2001 ഒക്ടോബറില്‍ ലാദന്‍ തോറബോറ മലകളില്‍ ഉണ്ടാകുമെന്നായിരുന്നു യുഎസ് വിലയിരുത്തല്‍. അന്ന് സൈനിക കമാന്‍ഡറുടെ ദ്വിഭാഷിയുടെ ഇടപെടലാണ് ലാദനു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

സൈന്യത്തിന്റെ കമാന്‍ഡറുടെ ദ്വിഭാഷി യഥാര്‍ഥത്തില്‍ യുഎസ് സൈന്യത്തില്‍ നുഴഞ്ഞുകയറിയ ഒരു അല്‍ ഖായിദ പ്രവര്‍ത്തകനായിരുന്നു എന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ല. ബിന്‍ ലാദനെ വളഞ്ഞു എന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു. മലയിറങ്ങി വരാന്‍ അയാളോട് ആവശ്യപ്പെട്ടു. പ്രഭാതം വരെ സമയം തരാമോ? ഞങ്ങള്‍ക്ക് സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കണം, എന്നിട്ട് തങ്ങള്‍ താഴെ വന്ന് കീഴടങ്ങാം എന്നായിരുന്നു മറുപടി. ഈ ആവശ്യം അംഗീകരിക്കാന്‍ ആ ദ്വിഭാഷി സൈനിക കമാന്‍ഡറെ പ്രേരിപ്പിച്ചു. എന്നാല്‍, ബിന്‍ ലാദന്‍ ഒരു സ്ത്രീയുടെ വേഷം ധരിച്ച്, ഇരുട്ടിന്റെ മറവില്‍ ഒരു പിക്കപ്പ് ട്രക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ജോണ്‍ കിരിയാക്കോ വെളിപ്പെടുത്തുന്നു.