അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളും ചിത്രങ്ങളും പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്. ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരം പുറത്തുവിട്ട 1.8 ലക്ഷം ചിത്രങ്ങളിൽ, ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്‌സറെ പ്രതിക്കൂട്ടിലാക്കുന്ന ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
എപ്‌സ്റ്റീന്റെ ന്യൂയോർക്കിലെ വസതിയിൽ വെച്ച് എടുത്തതെന്ന് കരുതുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.നീല ഷർട്ടും ഗ്രേ ജാക്കറ്റും ധരിച്ച ആൻഡ്രൂ രാജകുമാരന്റെ മടിയിൽ ഒരു യുവതി ഇരിക്കുന്നതായും, മറ്റൊരു ചിത്രത്തിൽ മറ്റൊരു യുവതി അദ്ദേഹത്തെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചിരിക്കുന്നതായും കാണാം. ഇവരുടെ മുഖങ്ങൾ മറച്ച നിലയിലാണ്. മുൻപ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു സ്ത്രീയുടെ അരക്കെട്ടിൽ സ്പർശിക്കുന്ന നിലയിലും ആൻഡ്രൂവിനെ കണ്ടിരുന്നു. കൂടാതെ, 26 വയസ്സുള്ള ‘സുന്ദരിയായ’ ഒരു റഷ്യൻ യുവതിയെ പരിചയപ്പെടുത്താമെന്ന എപ്‌സ്റ്റീന്റെ വാഗ്ദാനം ആൻഡ്രൂ സന്തോഷപൂർവ്വം സ്വീകരിക്കുന്ന സന്ദേശങ്ങളും പുറത്തുവന്നു.
തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എപ്‌സ്റ്റീനെ ആൻഡ്രൂ രാജകുമാരൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിരുന്നിനായി ക്ഷണിച്ചിരുന്നതായും രേഖകൾ വെളിപ്പെടുത്തുന്നു. “നമുക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിൽ അത്താഴം കഴിക്കാം, അവിടെ നല്ല സ്വകാര്യത ലഭിക്കും” എന്ന് ആൻഡ്രൂ എപ്‌സ്റ്റീന് അയച്ച സന്ദേശത്തിൽ പറയുന്നു. 2010-ൽ എപ്‌സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് താൻ പോയതെന്ന ആൻഡ്രൂവിന്റെ മുൻ പ്രസ്താവനകളെ റദ്ദാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.എപ്‌സ്റ്റീൻ ഫയലുകളിലെ ആദ്യഘട്ട വെളിപ്പെടുത്തലുകളെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ആൻഡ്രൂവിന് തന്റെ രാജകീയ പദവികളും സ്ഥാനപ്പേരുകളും നഷ്ടമായത്. വിർജീനിയ ഗിഫ്രെ എന്ന യുവതി നൽകിയ ലൈംഗിക പീഡന പരാതിയും രാജകുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.



