കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തിലും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ജില്ലയിലെ ഒരു ബൂത്ത് മാതൃകാ ഭിന്നശേഷി സൗഹൃദ ബൂത്താക്കി മാറ്റും.

എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, അങ്കണവാടി ഹെല്‍പ്പര്‍മാര്‍ എന്നിവരെയാണ് ബൂത്തില്‍ സന്നദ്ധസേവനത്തിനായി നിയോഗിക്കുക. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. ആവശ്യപ്പെട്ടാല്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയര്‍ സൗകര്യവും വീട്ടില്‍നിന്ന് പോളിങ് സ്റ്റേഷനിലെത്തിച്ച് തിരികെ എത്തിക്കുന്നതിനുള്ള വാഹനസൗകര്യവും ഒരുക്കും.

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ടിങ് പ്രക്രിയ ലളിതമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ വികസിപ്പിച്ച ‘സാക്ഷം’ (Saksham E-CI) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍മാര്‍ക്ക് വീല്‍ചെയര്‍, വാഹനസൗകര്യം എന്നിവ മുന്‍കൂട്ടി ആവശ്യപ്പെടാം. ഏപ്രില്‍ 7 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.