ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ വോട്ടർ പട്ടിക ലിസ്റ്റില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

വോട്ടർ ലിസ്റ്റ് സംബന്ധിച്ച്‌ ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ആണ് പെൻ്റിംഗ് ഉള്ളതെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കേണ്ട കോണ്‍ഗ്രസിൻ്റെ ബിഎല്‍ഒമാരും പോളിങ് ഏജൻ്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കില്‍ അത് ഒരു പാർട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങള്‍ പറയുന്നു. വ്യാപകമായി വോട്ടർലിസ്റ്റില്‍ ക്രമക്കേട് നടന്നെന്നും ഇത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.