യുവതിയുടെ അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ വീണ്ടും തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനാന്‍ നഗരത്തിലെ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അറ്റുപോയ ചെവി യുവതിയുടെ കാലില്‍ തുന്നിച്ചേര്‍ക്കുകയും പിന്നീട് മാസങ്ങള്‍ക്ക് ശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയയെന്നാണ് റിപ്പോര്‍ട്ട്. ജോലിസ്ഥലത്തുവെച്ച് ഏപ്രിലിലാണ് യുവതിക്ക് അപകടമുണ്ടായത്. വലിയ മെഷീനാണ് ഇവരുടെ ചെവി അറുത്തത്. ചെവിക്കൊപ്പം ശിരോചര്‍മവും അപകടത്തില്‍ നഷ്ടമായിരുന്നു. ജീവന് ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ആശുപത്രിയിലുള്ള മൈക്രോ സര്‍ജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ക്വി ഷെന്‍ക്വിയാങ് പറഞ്ഞു. ശിരോചര്‍മത്തിനൊപ്പം മുഖത്തെയും കഴുത്തിലെയും ചര്‍മഭാഗങ്ങളും നഷ്ടമായിരുന്നു. ഇവയ്ക്കൊപ്പം ചെവി പൂര്‍ണമായി അറ്റുപോയെന്നും അദ്ദേഹം പറഞ്ഞു.

അപകടം നടന്നതിന് പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഒന്നിച്ച് ആധുനിക വൈദ്യശാസ്ത്രത്തില്‍ നിലവിലുള്ള രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശിരോചര്‍മത്തിലെ കലകള്‍ക്ക് വലിയ പരിക്കേറ്റിരുന്നു. ഇതുകാരണം ഈ രീതി വിജയിച്ചില്ല. തുടര്‍ന്നാണ് അപൂര്‍വ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ തുനിഞ്ഞത്.