ദുബായ്: സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനേജര്‍മാര്‍ക്കെതിരേ ദുബായ് ഭരണാധികാരി നടപടി സ്വീകരിച്ചു. ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ ഭരണാധികാരി ഏര്‍പ്പെടുത്തിയ ‘മിസ്റ്ററി ഷോപ്പര്‍’ പദ്ധതിയുടെ ഭാഗമായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ‘ജനങ്ങള്‍ക്കായി തുറന്ന വാതിലുകള്‍’ എന്ന ദുബായിയുടെ സംസ്‌കാരത്തിന്‍റെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുറ്റപ്പെടുത്തി.

ഈ മൂന്ന് എക്‌സിക്യൂട്ടീവുകളും ‘തങ്ങള്‍ക്കായി വലിയ ഓഫീസുകള്‍ സൃഷ്ടിച്ചു’വെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മിടുക്കാണ്, ഇടപാടുകള്‍ ഡിജിറ്റലാണ്, ആളുകളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും വെബ്സൈറ്റുകള്‍ വഴി അറിയിച്ചാല്‍ മതി എന്ന രീതിയില്‍ ജനങ്ങളെ ഓഫീസുകളില്‍ നേരിട്ടെത്തുന്നതില്‍ നിന്ന് തടഞ്ഞതായി ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ മൂന്ന് ഉദ്യോഗസ്ഥര്‍ ആളുകളെ തങ്ങളുടെ അടുത്തേക്ക് കടത്തിവിടാതിരിക്കാന്‍ ‘മാനേജര്‍മാര്‍, സെക്രട്ടറിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ അവരുടെ വാതിലുകള്‍ക്കു മമ്പില്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മിസ്റ്ററി ഷോപ്പറുടെ റിപ്പോര്‍ട്ട്

സര്‍ക്കാരിന്‍റെ ‘മിസ്റ്ററി ഷോപ്പര്‍’ സംരംഭത്തിന്‍റെ ഭാഗമായി ദുബായിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രഹസ്യ നിരീക്ഷകള്‍ സന്ദര്‍ശനം നടത്തുകയും അവിടങ്ങളിലെ സേവനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇവര്‍ ശേഖരിച്ച നിരീക്ഷണങ്ങളാണ് ശെയ്ഖ് മുഹമ്മദ് പങ്കുവെച്ചത്. ‘ഞങ്ങളുടെ വിജയത്തിന്‍റെ താക്കോല്‍ ആളുകളെ സേവിക്കുകയും അവരുടെ ജീവിതം ലളിതമാക്കുകയും അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നു എന്നതാണ്. ഇതാണ് ഞങ്ങളുടെ സര്‍ക്കാര്‍ തത്വങ്ങള്‍. അവയ്ക്ക് ഇപ്പോഴും മാറ്റമല്ല. ഞങ്ങള്‍ മാറിയെന്ന് കരുതുന്നവരോട് ഞങ്ങള്‍ പറയുന്നു- ഞങ്ങള്‍ അവരെ മാറ്റും’- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജിഡിആര്‍എഫ്എ ഡയരക്ടര്‍ക്ക് പ്രശംസ

അതേസമയം, മിസ്റ്ററി ഷോപ്പര്‍ പദ്ധതിയിലെ റിപ്പോര്‍ട്ടില്‍ മികച്ച ഉദ്യോഗസ്ഥനായി കണ്ടെത്തിയ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റിയെ ശെയ്ഖ് മുഹമ്മദ് മികച്ച പൊതുസേവനത്തിന്‍റെ പേരില്‍ പ്രശംസിച്ചു. അസാധാരണ സന്ദര്‍ഭങ്ങളില്‍ പോലും അല്‍ മര്‍രി സന്ദര്‍ശകരെ സ്വാഗതം ചെയ്തതിനെയും സേവനങ്ങള്‍ വേഗത്തിലാക്കിയതിനെയും ശെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.

പരിധിയിലാണെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. ‘അദ്ദേഹത്തിന്‍റെ ഓപ്പണ്‍ ഓഫീസ് എല്ലാവര്‍ക്കും കയറിച്ചെല്ലാവുന്നതാണ്- അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനിലും ഓഫ്ലൈനിലും ജനങ്ങളെ സേവിക്കാന്‍ ദുബായ് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. വര്‍ഷങ്ങളായി വികസിപ്പിച്ചെടുത്ത പൊതു സേവനത്തിന്‍റെ ബ്രാന്‍ഡാണിത്. 30 വര്‍ഷത്തെ പുരോഗതിക്കിടയില്‍ ജനങ്ങള്‍ക്കായി തുറന്ന വാതിലുകളുടെ ഒരു സംസ്‌കാരം ഞങ്ങള്‍ സ്ഥാപിച്ചു- ശെയ്ഖ് മുഹമ്മദ് എക്സിലെ തന്‍റെ പോസ്റ്റില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ വാതിലുകളില്ലാത്ത ഒരു സംസ്‌കാരമാണ് ദുബായ് മുന്നോട്ടുവച്ചത്. ദുബായുടെ ഇന്നത്തെ ആഗോള പ്രശസ്തി അതിന്‍റെ വേഗത്തിലുള്ള സേവനങ്ങളുടെയും ആളുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന തുറന്ന തൊഴില്‍ അന്തരീക്ഷത്തിന്‍റെയും സ്വാഭാവിക ഫലമാണ്- അദ്ദേഹം പറഞ്ഞു.

നേതൃത്വം ഒരു പദവിയല്ലെന്നും മറിച്ച് രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയാണെന്നും താന്‍ മനസ്സിലാക്കിയതായും ഇക്കാര്യത്തില്‍ തന്‍റെ മാതൃക ശെയ്ഖ് മുഹമ്മദാണെന്നും ജിഡിആര്‍എഫ്എ തലവന്‍ അല്‍ മര്‍റി പിന്നീട് പറഞ്ഞു.