യുഎഇ : ദുബായ് മെട്രോ യുഎഇയിലെ നിവാസികൾക്ക് ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നഗരത്തിലൂടെ വേഗത്തിലും കുറഞ്ഞ ചിലവിലും യാത്ര ചെയ്യാൻ ഇത് അവരെ സഹായിക്കുന്നു. പ്രതിദിനം ഏഴ് ലക്ഷത്തിലധികം ആളുകൾ ഗതാഗതത്തിനായി മെട്രോയെ ആശ്രയിക്കുന്നു. എന്നാൽ മെട്രോയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ചില വെല്ലുവിളികളുമുണ്ട്.

പ്രത്യേകിച്ചും തിരക്കേറിയ സമയങ്ങളിൽ ഇതിനെ തുടർന്നുള്ള യാത്രാനുഭവത്തെക്കുറിച്ചും യാത്രാ മര്യാദകളെക്കുറിച്ചുമുള്ള ചർച്ചകൾ നിലവിൽ സജീവമാണ്. രാവിലെയും വൈകുന്നേരവുമുള്ള തിരക്ക് തന്നെയാണ് ദുബായ് മെട്രോയിലെ പ്രധാന പ്രശ്നം. ഈ സമയങ്ങളിൽ പ്ലാറ്റ്‌ഫോമുകളും മെട്രോ കോച്ചുകളും തിങ്ങിനിറയുന്നത് പതിവാണ്.

ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അടയാളങ്ങൾ, അറിയിപ്പുകൾ, വീഡിയോ സന്ദേശങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ശക്തമായ പരിശോധനകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാർ നേരിടുന്ന പ്രധാന പരാതികളിലൊന്ന് തിരക്കുള്ള സമയങ്ങളിൽ സീറ്റ് കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ്. നിന്ന് യാത്ര ചെയ്യുന്നത് മുതിർന്നവർക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും വെല്ലുവിളിയാണ്. ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും കാര്യക്ഷമമായി പരിപാലിക്കപ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണെങ്കിലും ചില കാര്യങ്ങളിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.

മിക്ക ആളുകളും അടിസ്ഥാന യാത്രാ മര്യാദകൾ പാലിക്കുമ്പോഴും ചിലരുടെ ഭാഗത്തുനിന്ന് വിപരീതമായ പെരുമാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് മറ്റുള്ള യാത്രക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. യാത്രക്കാർ വാതിലുകളിൽ നിന്ന് മാറി നിൽക്കുകയും, ആളുകൾ ഇറങ്ങിയതിന് ശേഷം മാത്രം കയറാൻ ശ്രമിക്കുകയും വേണം. എന്നാൽ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല, ഇത് കയറുന്നവരെയും ഇറങ്ങുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.

മെട്രോയിൽ ഫോണിൽ സംസാരിക്കുമ്പോൾ പതിയെ സംസാരിക്കണം എന്ന നിബന്ധന പലപ്പോഴും ലംഘിക്കപ്പെടുന്നു. ഉച്ചത്തിലുള്ള സംഭാഷണങ്ങൾ മറ്റ് യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്നു. കൂടാതെ മുതിർന്നവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സീറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ ആളുകൾ ഈ സീറ്റുകളിൽ ഇരിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നതായും പരാതികളുണ്ട്.