യുക്രെയ്നുമായി ഡ്രോൺ നിർമ്മാണ കരാറിൽ ഒപ്പുവെച്ച കാനഡയെ രൂക്ഷമായി വിമർശിച്ച് റഷ്യ രംഗത്ത്. കാനഡയെ “യുദ്ധക്കൊതിയൻ രാജ്യം” എന്നാണ് റഷ്യ വിളിച്ചത്. യുക്രെയ്നുമായി സഹകരിക്കുന്ന കനേഡിയൻ കമ്പനിയുടെ വിലാസം പരസ്യമാക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. എന്നാൽ റഷ്യയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പാണ് കാനഡയും യുക്രെയ്നും തമ്മിൽ ഡ്രോൺ നിർമ്മാണ രംഗത്തെ കോർപ്പറേറ്റ് പങ്കാളിത്തം പ്രഖ്യാപിച്ചത്. ഈ കരാർ പ്രകാരം കാനഡയിൽ നിർമ്മിക്കുന്ന ഡ്രോണുകൾ യുക്രെയ്നിന്റെ മുൻനിര യുദ്ധമേഖലകളിൽ വിന്യസിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
യുക്രെയ്നിലെ എയർലോജിക്സ് എന്ന കമ്പനിയും കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ഹാമിൽട്ടൺ ആസ്ഥാനമായുള്ള സെന്റിനൽ ആർ ആൻഡ് ഡി എന്ന ഡ്രോൺ നിർമ്മാണ സ്ഥാപനവുമാണ് കരാറിലെ പങ്കാളികൾ. ബുധനാഴ്ച മോസ്കോയിൽ നടന്ന വാർത്താസമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ഈ വിഷയത്തിൽ കടുത്ത വിമർശനം ഉന്നയിച്ചു. കരാറിൽ ഉൾപ്പെട്ടിരിക്കുന്ന ഒന്റാറിയോ ആസ്ഥാനമായ കമ്പനിയുടെ വിലാസം താൻ പുറത്തുവിടുമെന്നും സഖറോവ റഷ്യൻ ഭാഷയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ കരാർ വഴി യുക്രെയ്നിന് ആവശ്യമായ സൈനിക സാമഗ്രികൾ മൂന്നാം രാജ്യത്ത് ഒളിപ്പിച്ച് നിർമ്മിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അവർ ആരോപിച്ചു. സമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന കാനഡയുടെ നിലപാടുമായി ഈ നടപടി പൊരുത്തപ്പെടുന്നില്ലെന്നും യഥാർത്ഥത്തിൽ കാനഡ ഒരു “യുദ്ധക്കൊതിയൻ” രാജ്യത്തെപ്പോലെയാണ് പെരുമാറുന്നതെന്നും സഖറോവ പറഞ്ഞു.
ഒട്ടാവയിലെ റഷ്യൻ അംബാസഡറും സമാന ആരോപണമാണ് ഉന്നയിച്ചത്. യുക്രെയ്നുമായി നടത്തിയ ഡ്രോൺ കരാറിലൂടെ കാനഡ നിലവിലെ സംഘർഷത്തിൽ നിന്ന് സാമ്പത്തിക ലാഭം നേടാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. റഷ്യ ഔദ്യോഗികമായി ഈ സംഘർഷത്തെ “യുദ്ധം” എന്ന് വിശേഷിപ്പിക്കുന്നില്ല. എന്നാൽ ഡ്രോൺ കരാറിനെ റഷ്യയുടെ സൈനിക-രാഷ്ട്രീയ ആസൂത്രണത്തിൽ പരിഗണിക്കുന്നുണ്ടെന്ന് അംബാസഡറും സഖറോവയും വ്യക്തമാക്കി.
ഇതിന് മറുപടിയായി കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി, രാജ്യസുരക്ഷ ഉറപ്പാക്കാൻ കാനഡയുടെ സൈനിക ഉദ്യോഗസ്ഥർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും യുക്രെയ്നിനുള്ള പിന്തുണ തുടരുമെന്നും വ്യക്തമാക്കി. “നാറ്റോ രാജ്യങ്ങൾ സഹായം ആവശ്യമുള്ള ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നതിനാൽ റഷ്യ വിമർശനവുമായി രംഗത്തെത്തുന്നത് സ്വാഭാവികമാണ്,” എന്ന് പാർലമെന്റ് ഹില്ലിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.



