പിപി ദിവ്യയെ പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയതും കോടതിയില്‍ നിന്നും  ജാമ്യം ലഭിച്ച വിവരവും അറിയിക്കുന്നതിനായി സിപിഎം നേതാക്കള്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ് എന്നിവരെത്തിയത്. 

പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതും ജാമ്യം ലഭിച്ചതുമായ കാര്യങ്ങളുമാണ് നേതാക്കള്‍ പിപി ദിവ്യയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചത്. ജാമ്യം കിട്ടിയെന്ന സന്തോഷ വാര്‍ത്തയോടൊപ്പം പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ദുഃഖവാര്‍ത്തയും ഒരേ സമയം തന്നെയാണ് ദിവ്യയെ തേടിയെത്തിയത്. 

എന്നാല്‍ ദിവ്യ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും തെറ്റുപറ്റിപ്പോയവരെ കൊല്ലാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ദിവ്യയെ നേതാക്കള്‍ക്ക് കാണുന്നതിന് വിലക്കില്ലെന്ന് പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്.