ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക ഇടപെടലുമായി സുപ്രീം കോടതി. 72 വയസ്സുള്ള ഒരു വനിതാ അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് വഴി ഭീഷണിപ്പെടുത്തി 3.29 കോടി രൂപ കൈക്കലാക്കിയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിൽ നിന്ന് മറ്റ് കോടതികളെ സുപ്രീം കോടതി വിലക്കി. ഈ കേസിലെ പ്രതികളായ വിജയ് ഖന്നയേയും മറ്റ് പ്രതികളേയും ജാമ്യത്തിൽ വിട്ടയക്കരുതെന്നാണ് പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ്. ഈ പ്രതികൾക്ക് എന്തെങ്കിലും തരത്തിലുള്ള ആശ്വാസം ആവശ്യമാണെങ്കിൽ സുപ്രീം കോടതിയെ തന്നെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. വിധി പ്രസ്താവിക്കവെ, അസാധാരണമായ സംഭവങ്ങൾക്ക് അസാധാരണമായ ഇടപെടൽ ആവശ്യമാണ് എന്ന ശക്തമായ നിരീക്ഷണം കോടതി നടത്തി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‍മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഡിജിറ്റൽ അറസ്റ്റ് സംബന്ധിച്ച കേസിൽ സ്വമേധയാ വാദം കേൾക്കുന്നതിനിടെ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മുതിർന്ന വനിതാ അഭിഭാഷക ഡിജിറ്റൽ അറസ്റ്റ് വഴി കബളിപ്പിക്കപ്പെട്ട വിഷയം കോടതിയുടെ ശ്രദ്ധയിൽ വന്നതിനെ തുടർന്നായിരുന്നു ഇത്. ‘അസാധാരണമായ സംഭവങ്ങൾക്ക് അസാധാരണമായ ഇടപെടലുകൾ ആവശ്യമാണ്,’ എന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. താൻ ആരുടെയും ജീവനോ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്നും, എന്നാൽ ഈ കേസിൽ അസാധാരണമായ ഒരു ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായ സന്ദേശം നൽകുന്നതിനായി ഇത്തരം കേസുകൾ ശക്തമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ നൽകിയ ഇടക്കാല ഹർജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മുതിർന്ന അഭിഭാഷകയ്ക്ക് നേരെയുണ്ടായ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ അസോസിയേഷൻ, കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടിരുന്നു. നഷ്ടപ്പെട്ടത് മുതിർന്ന അഭിഭാഷകയുടെ ജീവിത സമ്പാദ്യമാണ് എന്ന് അസോസിയേഷൻ പ്രസിഡൻ്റ് വിപിൻ നായർ കോടതിയെ അറിയിച്ചു. ഈ സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റിലായ പ്രതികൾക്ക് നിയമപരമായ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന വിഷയവും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിയമപരമായി ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമപരമായ സമയപരിധിക്കുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതിരിക്കുകയും ചെയ്താൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ അർഹതയുണ്ട്. ഈ സാധ്യതയാണ് കേസിലെ പ്രതികൾക്ക് ഗുണകരമായേക്കാവുന്ന ഒരു പ്രധാന വിഷയമായി ഉയർന്നു വന്നത്. വിപിൻ നായരുടെ വാദങ്ങൾ പരിഗണിച്ച കോടതി, ഈ വിഷയത്തിൽ ഉടൻ ഇടപെടുകയും വിജയ് ഖന്നയേയും മറ്റ് പ്രതികളേയും ഒരു കോടതിയും ജാമ്യത്തിൽ വിട്ടയക്കരുതെന്ന് ഉത്തരവിടുകയുമായിരുന്നു.
ഈ കേസിൽ പ്രതികളിൽ നിന്ന് 42 ലക്ഷം രൂപ വീണ്ടെടുക്കാൻ പോലീസിന് സാധിച്ചിരുന്നെങ്കിലും ഇത്തരം കേസുകളിൽ ഒരു നടപടിക്രമപരമായ ശൂന്യത നിലനിൽക്കുന്നുണ്ടെന്ന് വിപിൻ നായർ കോടതിയെ അറിയിച്ചു. പണം ഇരയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടും, ബാങ്ക് അത് സ്വീകരിക്കാൻ വിസമ്മതിച്ച സാഹചര്യവും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു. ഇതിന് മറുപടിയായി, രാജ്യവ്യാപകമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ബെഞ്ച് പ്രതികരിച്ചു. അടുത്ത വാദം കേൾക്കുന്നതുവരെ കാത്തിരിക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിപിൻ നായരുടെ വാദങ്ങളെ പിന്തുണച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച മേത്ത, താൻ ഇരയായ മുതിർന്ന സ്ത്രീയുമായി സംസാരിച്ചുവെന്നും സ്ഥിര നിക്ഷേപങ്ങൾ വരെ കൈമാറുന്ന തരത്തിൽ തട്ടിപ്പുകാർ അവരെ കബളിപ്പിച്ചതായി മനസ്സിലാക്കിയെന്നും പറഞ്ഞു. തട്ടിപ്പുകാർ യുവജനങ്ങളെ ലക്ഷ്യമിടുന്നതിനു പകരം, മുതിർന്ന പൗരന്മാരെയാണ് ലക്ഷ്യമിടുന്നത് എന്നും അവരുടെ ജീവിത സമ്പാദ്യം മുഴുവൻ തട്ടിയെടുക്കുന്നു എന്നും വിപിൻ നായർ അറിയിച്ചു. ഇതിനോട് ‘വിഷമിക്കേണ്ട, ഞങ്ങൾ എന്തെങ്കിലും ചെയ്യും. ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ ആവശ്യമാണ്’, എന്നാണ് കോടതി പ്രതികരിച്ചുത്.
കേസിൽ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട എൻ.എസ്. നപ്പിനായിയോട്, കുറ്റകൃത്യത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് അത്തരം കുറ്റകൃത്യങ്ങളുടെ ഇരകളെ തന്നെ ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്ന ഒരു പരസ്യം ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുമെന്നും കോടതി പറഞ്ഞു. വാദം കേൾക്കുന്നതിനിടെ, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് ഒരു അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് വിഷയം പരിഗണിക്കാൻ സോളിസിറ്റർ ജനറലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. നവംബർ 24 തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.



