ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ സ്മാര്‍ട്ട് ക്രിയേഷന്‍സ് മുന്‍ അഭിഭാഷകന്‍ കെ ബി പ്രദീപിനെ ഒഴിവാക്കും. കെ ബി പ്രദീപിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്നു പ്രദീപ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ കേസിലെ പ്രതിയുടെ വക്കീല്‍ തന്നെ ദേവസ്വം അഭിഭാഷകനായി മാറിയത് വിവാദമായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപാണ്.
സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ധാര്‍മികതയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണം. വിവാദങ്ങള്‍ക്കിടയില്‍ കെ ബി പ്രദീപ് ചുമതലയേല്‍ക്കുകയും ചെയ്തു. അനാവശ്യമായി വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താല്പര്യമില്ലെന്നായിരുന്നു കെ വി പ്രദീപിന്റെ നിലപാട്.