ഡൽഹി സാകേതില്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഉടമ അറസ്റ്റിൽ. കരംവീർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറുപേരാണ് അപകടത്തിൽ മരിച്ചത്. സാകേത് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കാലപ്പഴക്കവും നിർമാണത്തിലെ അപാകതകളുമാണ് അപകടകാരണമായി കരുതുന്നത്.
അനധികൃത നിര്‍മാണത്തിന് കെട്ടിട ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടത്തിൽ ഡൽഹി സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിവിൽ സർവീസ്, നീറ്റ് പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും. പരുക്കേറ്റവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് ചികില്സിക്കുന്നത്.
അപകടത്തിൽപ്പെട്ട കെട്ടിടം അനധികൃതമായി മുകളിലേക്ക് കെട്ടിപ്പൊക്കിയിരുന്നു. അഞ്ചുനില അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. ചുമതലകളിൽ വീഴ്ചവരുത്തിയതിന് രണ്ട് എൻജിനീയർമാരെ എംസിഡി സസ്പെൻഡ് ചെയ്തിരുന്നു. പരിശീലന കേന്ദ്രങ്ങളും കോഫി ഷോപ്പും വിവിധ സ്വകാര്യ ഓഫിസുകളുമാണ് അഞ്ചുനില കെട്ടിടത്തിലുണ്ടായിരുന്നത്.



