തട്ടിപ്പും ക്രമക്കേടുകളും ആരോപിച്ച് ഡൽഹിയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖിയെ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ഇതേ വിഷയത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇഡി) സിദ്ദീഖിക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. വഞ്ചനയും രേഖകൾ ചമയ്ക്കലും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സിദ്ദീഖിയെ കോടതിയിൽ ഹാജരാക്കിയ പോലീസ്, കൂടുതൽ അന്വേഷണത്തിനായി നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. സർവകലാശാലയുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഏകദേശം 415 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.



