ദില്ലി ബിജെപി തൂത്തുവാരുമെന്ന് കൂടുതൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇന്ന് ഫലം പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ തുടങ്ങിയ ഏജൻസികൾ ബിജെപി അമ്പതിലധികം സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചു. എന്നാൽ പ്രവചനങ്ങൾ തള്ളുകയാണ് ആംആദ്മി പാർട്ടി.

ദില്ലിയിൽ ബിജെപി കൊടുങ്കാറ്റാണെന്നാണ് ഇന്ന് പുറത്തുവന്ന മൂന്ന് എക്സിറ്റ് പോൾ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ബിജെപി 70 ൽ 44 മുതൽ 55 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്. 48 ശതമാനം വോട്ടും ബിജെപി നേടും. ടുഡേയ്സ് ചാണക്യ ഒരു പടികൂടി കടന്ന് ബിജെപി 57 സീറ്റുകൾവരെ നേടുമെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഏജൻസികളും എഎപി 25 വരെ സീറ്റിൽ ഒതുങ്ങുമെന്ന് പ്രവചിച്ചു. സിഎൻഎക്സ് 49 മുതൽ 61 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എഎപി 10 മുതൽ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനം. കോൺ​ഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ പ്രവചനങ്ങളും പറയുന്നത്. പരമാവധി 3 സീറ്റാണ് കോൺ​ഗ്രസിന് പ്രവചിക്കുന്നത്. 

അതേസമയം പ്രവചനങ്ങളിൽ നിരാശരായ എഎപി ക്യാമ്പ് എക്സിറ്റ് പോളുകൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന വാദമാണ് ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജിംഗ് സെന്ററുകളും സ്പാകളും നടത്തുന്നവരൊക്കെയാണ് എക്സിറ്റ് പോൾ നടത്തുന്നതെന്നും മറ്റന്നാൾ ഫലം വരുമ്പോൾ എഎപി സർക്കാറുണ്ടാക്കുമെന്നും എഎപി എംപി സ‍ഞ്ജയ് സിം​ഗ് പറഞ്ഞു. ഇതുവരെ പുറത്തുവന്ന 13 എക്സിറ്റ് പോൾ പ്രവചനങ്ങളിൽ 2 ഏജൻസികൾ മാത്രമാണ് എഎപിക്ക് വിജയസാധ്യത പറയുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

എക്സിറ്റ് പോളുകൾ എഎപിയെ വിലകുറച്ചു കാണുകയാണെന്നും, കോൺ​ഗ്രസ് 18 ശതമാനം വരെ വോട്ട് നേടുമെന്നും സന്ദീപ് ദീക്ഷിതും പ്രതികരിച്ചു. കൂടുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. അതിനിടെ ദില്ലിയിൽ ബിജെപിക്ക് സാധ്യത പ്രവചിച്ചതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിലെ സമാജ്വാദി പാർട്ടി രം​ഗത്തെത്തി. മമത ബാനർജിയോ ഡിഎംകെയോ സഖ്യത്തെ നയിക്കുകയാണെങ്കിൽ മെച്ചപ്പെട്ട ഫലമുണ്ടാകുെന്ന് എസ്പി എംപിയും അഖിലേഷ് യാദവിന്റെ പിതൃസഹോദരനുമായ രാം ​ഗോപാൽ യാദ​വാണ് പറഞ്ഞത്. ഹരിയാനയിലും ബിഹാറിലും കോൺ​ഗ്രസിന്റെ കടുംപിടുത്തമാണ് പരാജയത്തിന് കാരണമെന്നും, സഖ്യകക്ഷി നേതാക്കളോട് പോലും കോൺ​ഗ്രസ് നേതൃത്വം സംസാരിക്കുന്നില്ലെന്നും എസ്പി എംപി കുറ്റപ്പെടുത്തി.