ഇറാനിലെ സാഹചര്യങ്ങള്‍ പുറത്തുവരുന്നതിനേക്കാള്‍ ഭീകരമെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ആശുപത്രികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും റോഡുകളില്‍ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയാണെന്നും ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍ സ്വദേശികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ചെയ്തു. 

സാഹചര്യങ്ങള്‍ ഗുരുതരമാകുന്നത് കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. ഇറാനില്‍ നിലവില്‍ 3,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 2,300 പേരും കശ്മീരില്‍ നിന്നുള്ളവരാണ്. ലഭ്യമായ വിമാനങ്ങളില്‍ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാനാണ് എംബസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ഇറാനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് അവിടെയുള്ള ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍ വംശജര്‍ പറയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ കുടുംബങ്ങള്‍ വന്‍തുക നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലയിടങ്ങളില്‍ തങ്ങളുടെ മക്കളെ കൊല്ലാന്‍ ഉപയോഗിച്ച വെടിയുണ്ടയുടെ വില വരെ ഭരണകൂടം ചോദിക്കുന്നതായും അവര്‍ ആരോപിച്ചു.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ പുലര്‍ച്ചെ വരെ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്ന സുരക്ഷാ സേന ഇപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലും നേരിട്ട് വെടിയുണ്ടകള്‍ ഉപയോഗിക്കുകയാണെന്ന് ഫിന്‍ലന്‍ഡിലേക്ക് താമസം മാറിയ ബഹാര്‍ ഘോര്‍ബാനി പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ക്ക് പോലും കൊടിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്.