ബെംഗളൂരു: ഉയർന്ന ജാതിയിൽ പെട്ടയാൾക്കെതിരെ പരാതി നൽകി പോക്സോ കേസെടുപ്പിച്ചതിൽ പ്രതിഷേധിച്ച് 50 ദളിത് കുടുംബങ്ങൾക്ക് കൂട്ട ഭ്രഷ്ട് കൽപ്പിച്ച് കർണാടകത്തിലെ ഗ്രാമം. ബെംഗളൂരുവിൽ നിന്ന് ഏതാണ്ട് 500 കിലോമീറ്റർ അകലെയുള്ള യാദ്ഗിർ ജില്ലയിൽ ഹുനസാഗി താലൂക്കിലാണ് സംഭവം. ദളിത് വിഭാഗത്തിൽ പെട്ട 15 വയസ്സുകാരിയെ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തിരുന്നു. ദളിത് കുടുംബം ഗർഭിണിയാക്കിയ ആളെ സമീപിച്ചപ്പോൾ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

നാരായൺപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ പ്രദേശത്തെ ഉയർന്ന ജാതിക്കാർ സംഘടിക്കുകയും ദളിത് കുടുംബത്തിനും, അവർ താമസിക്കുന്ന പ്രദേശത്തെ 50 കുടുംബങ്ങൾക്കും ഭ്രഷ്ട് കൽപ്പിക്കുകയുമായിരുന്നു. ഭ്രഷ്ട് പ്രഖ്യാപിക്കുന്ന ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയയിൽ വൈറലാണ്.

ഇപ്പോൾ ഈ കുടുംബങ്ങൾക്ക് സമീപത്തുള്ള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയില്ല. എല്ലായിടത്തും ഭ്രഷ്ടാണ്. ഗ്രാമവാസികളുടെ ഈ നീക്കത്തില്‍ പോലീസ് ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസം സുർപുർ ഡിഎസ്പി ജാവേദ് ഇനാംദാർ ഗ്രാമം സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ച പോലീസ് ഉദ്യോഗസ്ഥർ ഗ്രാമത്തിൽ സന്ദർശനം നടത്തുകയും ഗ്രാമവാസികളെ വിളിച്ചു ചേർത്ത് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.

തങ്ങൾ ദളിത് സമുദായക്കാർക്കെതിരെ ഭ്രഷ്ട് കൽപ്പിച്ചിട്ടില്ല എന്നാണ് ഗ്രാമവാസികൾ പറയുന്നത്. പോലീസ് ഈ ആരോപണത്തിലും കേസെടുത്തിട്ടുണ്ട്.

കർണാടകയിൽ ഉൾപ്രദേശങ്ങളിൽ ജാതി പ്രശ്നങ്ങൾ ഇന്നും വളരെ കൂടുതലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമത്തിലെ പൊതു സ്ഥലത്ത് വെച്ച് സിഗരറ്റ് വലിച്ചെന്ന് ആരോപിച്ച് ഒരു ദളിത് യുവാവിനെ കെട്ടിയിട്ട് മർ‌ദ്ദിച്ചത്. മഡിഗ സമുദായക്കാരനാണ് സിഗരറ്റ് വലിച്ചത്. തുകൽ കൊണ്ടുള്ള ജോലികൾ ചെയ്യുന്ന വിഭാഗമാണിവർ. മർദ്ദിച്ചത് വാൽമികി സമുദായക്കാരാണ്. പട്ടികവർഗ്ഗ വിഭാഗക്കാരാണ് വാൽമീകികൾ. എന്നാൽ മഡിഗ സമുദായക്കാരെക്കാൾ മുകളിൽ വരുന്ന സമുദായക്കാരായി ഇവർ സ്വയം പരിഗണിക്കുന്നു.

രാജ്യത്ത് ആദ്യമായി ജാതി സെൻസസ് നടത്തിയ സംസ്ഥാനം കർണാടകയാണ്. ജാതി സെന്‍സസ് നടത്തണമെന്ന പ്രഖ്യാപിത നയം കോൺഗ്രസ്സിനുണ്ടെങ്കിലും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഇതുവരെ കർണാടക സർക്കാർ തയ്യാറായിട്ടില്ല. ബിഹാർ ആണ് ജാതി സെൻസസ് നടത്തി പ്രസിദ്ധീകരിച്ച ഏക സംസ്ഥാനം. ലിംഗായത്തുകളും വൊക്കലിഗകളും ജാതി സെൻസസ് പുറത്തു വിടുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്.