ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം സർക്കാരിനുള്ളിൽ അതൃപ്തിയുടെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങി. വകുപ്പ് വിഭജനത്തിലുള്ള അതൃപ്തിയെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച രാജിവെച്ചു. “എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് ഞാൻ മന്ത്രിസ്ഥാനം രാജി വെക്കുന്നത്,” – റെഡ്ഡി രാജിക്കത്തിൽ കുറിച്ചു.
ബംഗളൂരു വികസന വകുപ്പ് ലഭിക്കാതെ പോയതിലും, പകരം വൻകിട-ഇടത്തരം ജലസേചന വകുപ്പ് നൽകിയതിലും റെഡ്ഡി അസംതൃപ്തനാണ്. 2023 മുതൽക്കേ തനിക്ക് ബംഗളൂരു വികസന വകുപ്പ് ഉറപ്പ് നൽകിയിരുന്നതായി മന്ത്രിയോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, കർണാടക സർക്കാരിലെ ഏറ്റവും സ്വാധീനമുള്ള വകുപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ വകുപ്പ് ഇപ്പോൾ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് നൽകിയിരിക്കുന്നത്.
തന്റെ നീണ്ട രാഷ്ട്രീയ യാത്രയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്, 1973-ൽ എൻ എസ് യു ഐ വഴി ഒരു വിദ്യാർത്ഥി നേതാവായാണ് താൻ പൊതുരംഗത്തേക്ക് പ്രവേശിച്ചതെന്നും അതിനുശേഷം ആറ് തവണ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഈ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
“ഞാൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിലാണ്; പാർട്ടിയിൽ നിന്ന് ഞാൻ രാജി വെച്ചിട്ടില്ല. കഴിഞ്ഞ 53 വർഷമായി ഞാൻ കോൺഗ്രസ് പാർട്ടിയിലുണ്ട്. 1973-ൽ വിദ്യാർത്ഥി നേതാവായാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എൻ എസ് യു ഐയിൽ പ്രവർത്തിച്ചു. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്ലി എന്നെ വിളിച്ച് ടിക്കറ്റ് തന്നു. അദ്ദേഹത്തിന്റെ കാലത്ത് ഞാൻ മന്ത്രിയായി പ്രവർത്തിച്ചു. ആകെ ആറ് തവണ ഞാൻ മന്ത്രിയായിരുന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനങ്ങൾക്കോ പ്രത്യേക വകുപ്പുകൾക്കോ വേണ്ടി താൻ ഒരിക്കലും സമ്മർദം ചെലുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റെഡ്ഡി പറഞ്ഞു, “മന്ത്രിയാക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഒരു പ്രത്യേക വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഞാൻ ആരുടെയും അടുത്തേക്ക് പോയിട്ടുമില്ല.”
ബെംഗളൂരു വികസന വകുപ്പ് തനിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരിട്ട് ഉറപ്പ് നൽകിയിരുന്നതായി റെഡ്ഡി അവകാശപ്പെട്ടു. ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും രണ്ട് വർഷങ്ങള്ക്കു ശേഷം ഈ വകുപ്പ് തനിക്ക് നൽകുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.



