മുഖ്യമന്ത്രിയുടെ ഡാഷ് മോനേ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഡി.സുരേഷ് കുമാര്‍. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റിലാണ് ഡാഷ് മോനേ എന്ന പ്രയോഗത്തെ മോശമായി വ്യാഖ്യാനിക്കേണ്ടതില്ല എന്ന് സുരേഷ് കുമാര്‍ പറഞ്ഞത്. പിണറായി വിജയന്‍ മറുപടി പറഞ്ഞില്ല എങ്കില്‍ രേവന്ത് റെഡ്ഡിക്ക് മുന്നില്‍ മുട്ട് മടക്കി ഓടിയ പിണറായി എന്നാവും കോണ്‍ഗ്രസ് നേതാക്കള്‍ പിന്നെ വിശേഷിപ്പിക്കുക എന്ന് സുരേഷ് പറഞ്ഞു. 

‘അതുകൊണ്ടാണ് ഡാഷ് അല്ലെങ്കില്‍ ശൂന്യത എന്നൊരു വാക്ക് പിണറായി വിജയന് അവിടെ ഉപയോഗിക്കേണ്ടിവരുന്ന ഒരു നിര്‍ബന്ധിത സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഡാഷ് എവിടെയാണ് അണ്‍പാര്‍ലെന്‍ററി ആവുന്നത്. ആ ഡാഷില്‍ നല്ല മോനെ എന്നോ ഓമന മോനേ എന്നോ പുന്നാര മോനേ എന്നോ എന്ത് വേണമെങ്കിലും ചേര്‍ത്ത് വായിക്കാം. അദ്ദേഹം അതില‍്‍ തെറിയൊന്നും മനസില്‍ കണ്ടിട്ടില്ല. ഡാഷ് എന്ന പ്രയോഗത്തില്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ല. അതില്‍ ഏതെങ്കിലും ഒരു വാക്കെടുത്ത് പൂരിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇതായിരിക്കില്ല ചര്‍ച്ചയുടെ കോലാഹലം,’ സുരേഷ് കുമാര്‍ പറഞ്ഞു. 

ഡാഷില്‍ പൂരിപ്പിക്കാവുന്ന ഒരു നല്ല വാക്ക് പറയാമോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, ‘പ്രിയപ്പെട്ട’ എന്നായിരിക്കും അല്ലെങ്കില്‍ ‘പൊന്നുമോനേ’ എന്നായിരിക്കും. നമ്മുടെ അതിഥി ആണല്ലോ രേവന്ത് റെഡ്ഡി. അദ്ദേഹത്തിന് ഇവിടെ വന്ന് എന്തും പറയാല്ലോ എന്നും സുരേഷ് പറഞ്ഞു.