ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന മുൻമന്ത്രി ജി സുധാകരൻ സി.പി.എം ബന്ധം അവസാനിപ്പിക്കുന്നു. ആറ് പതിറ്റാണ്ടിലധികം നീണ്ട വിപ്ലവ വഴികളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ പടിയിറങ്ങുകയാണെന്ന് വ്യക്തമായ സൂചന നൽകി. 2026 മാർച്ച് നാല് ബുധനാഴ്ച തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച വൈകാരികവും എന്നാൽ പ്രതിഷേധം നിറഞ്ഞതുമായ കുറിപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു സുധാകരൻ. എന്നാൽ ഈ കാലയളവിൽ ഒരു തവണ പോലും ജില്ലാ സെക്രട്ടറി തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികാഘോഷം തന്റെ വീടിനടുത്തുള്ള ഇ.എം.എസ് ഹാളിൽ നടന്നിട്ടും, ആ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിച്ച ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏക നേതാവായ തന്നെ ക്ഷണിച്ചില്ല എന്നത് സുധാകരനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ പിതാവിനെപ്പോലും അധിക്ഷേപിച്ച് പോസ്റ്റിട്ട നേതാവിന്റെ ശിഷ്യനെതിരെ പാർട്ടി മൗനം പാലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടുകളോടും സുധാകരൻ കടുത്ത അമർഷം രേഖപ്പെടുത്തി. തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സെക്രട്ടറി പരിഹസിച്ച് ചിരിച്ചത് വ്യക്തിത്വത്തിന് ഏറ്റ മുറിവായാണ് അദ്ദേഹം കണക്കാക്കുന്നത്. ‘പാർട്ടിയിലെ നേതാക്കൾക്ക് ഇനി താൻ ഒരു ബുദ്ധിമുട്ടാകാൻ ആഗ്രഹിക്കുന്നില്ല’ എന്ന സുധാകരന്റെ വാക്കുകളിൽ നേതൃത്വത്തിന്റെ ധാർഷ്ട്യത്തോടുള്ള രാഷ്ട്രീയ പരിഹാസം പ്രകടമാണ്. തന്നെ ആവശ്യമില്ലാത്ത ഒരിടത്ത് കടിച്ചുതൂങ്ങാൻ തയ്യാറല്ലെന്ന ആത്മബോധമാണ് ഈ പടിയിറക്കത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളാണ് സുധാകരനെ പാർട്ടിക്കുവെളിയിൽ എത്തിച്ചത്. നിലവിലെ എം.എൽ.എ എച്ച് സലാമിനെ വീണ്ടും പരിഗണിക്കുന്നതിനോട് സുധാകരന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ തന്നെ ബോധപൂർവ്വം ഒതുക്കാൻ ശ്രമിക്കുന്നുവെന്ന പരാതി സുധാകരൻ നേരത്തെ തന്നെ പരോക്ഷമായി ഉന്നയിച്ചിരുന്നു. വികസന നായകൻ എന്ന പ്രതിച്ഛായയുള്ള സുധാകരന്റെ പിന്മാറ്റം ആലപ്പുഴയിലെ ഈഴവ വോട്ട് ബാങ്കിലും തീരദേശ മേഖലകളിലും എൽ.ഡി.എഫിന് വലിയ വിള്ളലുകൾ ഉണ്ടാക്കിയേക്കാം.
ജി സുധാകരന്റെ ഈ അപ്രതീക്ഷിത തീരുമാനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എൽ.ഡി.എഫ് സാധ്യതകളെ സാരമായി ബാധിക്കും. വിപ്ലവ വഴികളിലെ ഈ ഒറ്റയാന്റെ പടിയിറക്കം സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകും.
ജി സുധാകരൻ്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.
63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് .
ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി..



