ജി.എസ്.ടി വകുപ്പ് ചുമത്തിയ 273.50 കോടി പിഴയ്ക്കെതിരെ പതഞ്ജലി ആയുർവേദ നൽകിയ ഹരജി അലഹബാദ് ഹൈകോടതി തള്ളി. ക്രിമിനൽ കോടതിയ്ക്ക് കീഴിലാണ് കേസ് വരുന്നതെന്നും ക്രിമിനൽ കോടതിയിലെ വിചാരണ‍യ്ക്ക് ശേഷം മാത്രമേ പിഴ ചുമത്താനാകൂ എന്നുമുള്ള പതഞ്ജലിയുടെ വാദം ജസ്റ്റിസ് ശേഖർ ബി ഷറഫ്, ജസ്റ്റിസ് വിപിൻ ചന്ദ്ര ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.

ജി.എസ്.ടി ആക്ടിലെ സെക്ഷൻ 122 പ്രകാരം ക്രിമിനൽ കോടതി വിചാരണ ഇല്ലാതെ തന്നെ ടാക്സ് അതോറിറ്റിക്ക് പിഴ ഈടാക്കാമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പിഴ സിവിൽ സ്വഭാവമുള്ളതാണെന്നും അതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

സംശയാസ്പദമായി ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പതഞ്ജലി അന്വേഷണ വിധേയമാകുന്നത്. അന്വേഷണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ അധികൃതർ 2017ലെ ജി.എസ്.ടി ആക്ട് പ്രകാരം 273.50 കോടി രൂപ പിഴ ചുമത്തുകയായിരുന്നു.