അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് കനത്ത തിരിച്ചടി. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തേ അംഗീകരിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത് എന്നതും ശ്രദ്ധേയമാണ്. കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടിന്റെ ഒറിജിനൽ പകർപ്പും അന്വേഷണം സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ഈ നിർണായക നടപടി സ്വീകരിച്ചത്.

വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലൻസ് പ്രത്യേക യൂണിറ്റാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 30-ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താനും കോടതി തീരുമാനിച്ചു. ഇനി കേസിന്റെ തുടർനടപടികൾ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. സാക്ഷിമൊഴികളും മറ്റ് തെളിവുകളും കോടതി നേരിട്ടാവും രേഖപ്പെടുത്തുക.

എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയതെന്നും, അതുകൊണ്ടാണ് ക്ലീൻ ചിറ്റ് റിപ്പോർട്ട് നൽകിയതെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. പട്ടം സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും, കവടിയാറിൽ 31 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റതുമടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം നടന്നില്ലെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം കവടിയാറിൽ എം.ആർ. അജിത് കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി വാങ്ങി ആഡംബര കെട്ടിടം നിർമിച്ചതിൽ അഴിമതിപ്പണം ഉൾപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപണം ഉന്നയിച്ചിരുന്നു.

വീടുനിർമാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണക്കടത്ത് എന്നിവയിൽ അജിത് കുമാർ അഴിമതി നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മുൻ എംഎൽഎ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്.

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിജിലൻസ് കണ്ടെത്തി. സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും, കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാൽ ആരോപണത്തിൽ ഉന്നയിച്ചതിന്റെ പകുതിയിൽ താഴെ വിസ്തീർണത്തിലാണ് വീട് നിർമാണമെന്നു തെളിഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നും കണ്ടെത്തി. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലയ്ക്ക് മറിച്ചുവിറ്റുവെന്നായിരുന്നു മറ്റൊരു ആരോപണം. സ്വാഭാവികമായ വിലവർധനയാണെന്നും വിൽപനയിൽ ക്രമക്കേടില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.