രാവിലെ 8.30 മുതല്‍ ആദ്യ ഫല സൂചനകള്‍ വന്നുതുടങ്ങും. സംസ്ഥാനത്തിൻ്റെ തിരഞ്ഞെടുപ്പ് ട്രെൻഡ് സൂചനകൾ ഒൻപതു മണി മുതല്‍ ലഭ്യമാകും. 10 മണിയോടെ കേരളം ആരു ഭരിക്കുമെന്ന ഏകദേശ ചിത്രം വ്യക്തമാകും.
സംസ്ഥാനത്തെ 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറിന് വോട്ടെണ്ണല്‍ പ്രക്രിയയിലെ ആദ്യഘട്ടമായ സ്ട്രോംഗ് റൂം തുറക്കല്‍ നടപടി തുടങ്ങും. ഇവിഎമ്മുകളും വിവിപാറ്റുകളും തരംതരിക്കും. സ്ട്രോംഗ് റൂം ചുമതലയുള്ള ഉദ്യോഗസ്ഥനും സഹായിയുമാകും സ്ട്രോംഗ് റും തുറക്കുക.
സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ഒബ്സർവറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോടുകൂടിയാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തുടർന്ന് ത്രിതല സുരക്ഷയോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും. മുഴുവൻ സമയ സിസിടിവി നിരീക്ഷണവുമുണ്ടാകും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആദ്യമെണ്ണുന്നത് തപാല്‍ വോട്ടുകളാണ്. 500 തപാല്‍ വോട്ടുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് കേന്ദ്രീകരിക്കുന്നത്. ഒരു മണ്ഡലത്തില്‍ 2500 തപാല്‍ വോട്ടുകള്‍ ഉണ്ടെങ്കില്‍ അഞ്ച് ടേബിളുകള്‍ ക്രമീകരിക്കും. ഓരോ ടേബിളിലും ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ വീതം കാണും. 8.30ന് ഇവിഎമ്മുകള്‍ എണ്ണിത്തുടങ്ങും. 8.30നു ശേഷവും തപാല്‍ വോട്ടുകള്‍ എണ്ണേണ്ടി വന്നാല്‍ ഒരു ഭാഗത്ത് അതും തുടരും.
വോട്ടെണ്ണല്‍ ഹാളില്‍ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാർഡ് പ്രദർശിപ്പിക്കണം. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഹാജരാകണമെന്നും നിർദേശമുണ്ട്.
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) രാവിലെ 8.30 മുതലാണ് എണ്ണിത്തുടങ്ങുക. ഒരു ടേബിളില്‍ ഒരു സമയം ഒരു ഇവിഎം വീതമാണ് എണ്ണുക. ഒരു നിയോജക മണ്ഡലത്തിനായി ഒരുക്കുന്ന ഒരു ഹാളില്‍ ഏഴു മുതല്‍ പരമാവധി 14 വരെ ടേബിളുകള്‍ ക്രമീകരിക്കും. തർക്കമില്ലാതെ ഒരു ഇവിഎം എണ്ണിത്തീർക്കാൻ അഞ്ചു മുതല്‍ എട്ടു മിനിറ്റ് വരെ വേണ്ടി വരാമെന്നാണ് കണക്കാക്കുന്നത്. തർക്കമുണ്ടായാല്‍ സമയം നീളും.
ഒരു പോളിംഗ് ബൂത്താണ് ഒരു ഇവിഎം. എട്ടു മിനിറ്റില്‍ 14 ഇവിഎമ്മുകള്‍ വരെ എണ്ണാമെന്നു സാരം. ഇവിഎമ്മിലും നേരത്തെ നോട്ടിഫൈ ചെയ്ത പട്ടികയിലുമായി ഒരു വോട്ടിന്റെ എങ്കിലും കുറവുണ്ടായാല്‍ വിവിപാറ്റുകള്‍ എണ്ണാൻ ആവശ്യപ്പെടാനാണ് കോണ്ഗ്രസ് എല്ലാ കൗണ്ടിംഗ് ഏജന്റുമാർക്കു നല്‍കിയ നിർദേശം.
കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും രണ്ട് ഇവിഎം റാൻഡമായി എണ്ണും. ഓരോ മണ്ഡലത്തിലും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും നിർബന്ധമായും എണ്ണാനാണ് നിർദേശം. ഒരു സ്ഥാനാർഥിക്കും ഇവിഎമ്മിന് ആനുപാതികമായി കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കും. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പരമാവധി 25 കൗണ്ടിംഗ് ഏജന്റുമാരെ വരെ പാർട്ടികള്‍ക്കു നിയോഗിക്കാം. ഒരു മണിക്കൂറിനുള്ളില്‍ ഫലസൂചനകള്‍ വന്നു തുടങ്ങും.
11 മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്.



