ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഇറാന്‍ സായുധസേനയുടെ നിയന്ത്രണത്തിലാണെന്നും അതുവഴി ആയുധങ്ങള്‍ യുഎസ് സൈനികതാവളങ്ങളിലേക്ക് കൊണ്ടുപോകാന്‍ യു.എസിനെ അനുവദിക്കില്ലെന്നും ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് അക്രാമിനിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ സായുധസേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അബ്ദൊല്‍ റഹ്മാന്‍ മൗസവിയെ സംസ്‌കരിച്ചതിന്റെ നാല്‍പ്പതാംദിനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അക്രാമിനിയ.

ഹോര്‍മുസ് കടക്കാന്‍ ആഗ്രഹിക്കുന്ന ഏത് രാജ്യവും അത് ഇറാന്‍ സായുധസേനയുടെ മേല്‍നോട്ടത്തിന്‍ കീഴില്‍ നടത്തണമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നാശനഷ്ടങ്ങളില്ലാത്ത യാത്ര സാധ്യമാകുമെന്നും അക്രാമിനിയ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ നിയന്ത്രണം ഐആര്‍ജിസി നാവികസേനയുടെയും കിഴക്കുഭാഗം ഇറാന്‍ നാവികസേനയുടെയും നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള സംഘടിതമായ നിയന്ത്രണം പ്രദേശത്തിന് മേലുള്ള ഇറാന്റെ നിരീക്ഷണ ശേഷിയേയും പരമാധികാരത്തെയും ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശത്രുക്കള്‍ ഉന്നമിട്ട- ഇറാന്റെ മിസൈല്‍- ആണവശേഷികളെ തകര്‍ക്കല്‍, രാജ്യത്തെ തകര്‍ക്കല്‍, ഭരണകൂടത്തെ പുറത്താക്കല്‍ തുടങ്ങിയൊന്നും ലക്ഷ്യംകണ്ടില്ലെന്നും അക്രാമിനിയ അവകാശപ്പെട്ടു. ഇറാന്റെ ഇപ്പോഴത്തെ സൈനികനയം ആക്രമണോത്സുകമാണെന്നും ശത്രുക്കളില്‍ നിന്നുണ്ടാകുന്ന ഏത് തെറ്റിനും ഏറ്റവും ഗുരുതരമായ പ്രതികരണമാകും തിരിച്ചുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.