ഗ്രീന്‍ലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കില്‍ ഫ്രാന്‍സും കാനഡയും പുതിയ കോണ്‍സുലേറ്റുകള്‍ തുറന്നു. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ച ആവശ്യങ്ങള്‍ക്കിടെയാണ് നാറ്റോ അംഗരാജ്യമായ ഡെന്‍മാര്‍ക്കിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ നീക്കം.

നൂക്കിലെ ഫ്രാന്‍സിന്റെ കോണ്‍സല്‍ ജനറലായി ചുമതലയേറ്റ ജീന്‍-നോവല്‍ പൊയരിയേ, ഇത് അമേരിക്കന്‍ ഭരണകൂടത്തോടുള്ള ഒരു ‘സിഗ്നല്‍’ അല്ലെന്നും, ഗ്രീന്‍ലാന്‍ഡിനോടും ഡെന്‍മാര്‍ക്കിനോടും ഉള്ള സൗഹൃദത്തിന്റെ സന്ദേശമാണെന്നും വ്യക്തമാക്കി. “ഇത് ഐക്യദാര്‍ഢ്യത്തിന്റെ കാര്യമാണ്. ആവശ്യം വന്നാല്‍ സുഹൃത്തുക്കള്‍ കൂടെയുണ്ടോ എന്ന് തിരിഞ്ഞുനോക്കും. ഫ്രാന്‍സുകാര്‍ ഇവിടെ ഒപ്പമുണ്ട്. ഇത് എതിരല്ല, ഒപ്പമാണ്,” പൊയരിയേ മാധ്യമങ്ങളോട് പറഞ്ഞു.

ഡെന്‍മാര്‍ക്കിലെ ഫ്രാന്‍സ് അംബാസഡര്‍ ക്രിസ്റ്റോഫ് പാരിസോ, കോണ്‍സുലേറ്റ് വെറും പ്രതീകമല്ലെന്നും മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും സഖ്യത്തിന്റെയും വ്യക്തമായ തെളിവാണെന്നും പറഞ്ഞു. അതേസമയം, കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദും കാനഡയുടെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണും നൂക്കിലെത്തി കാനഡയുടെ കോണ്‍സുലേറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

“ലോകത്തിലെ ഏറ്റവും നീളമുള്ള സമുദ്ര അതിര്‍ത്തി കാനഡയും ഗ്രീന്‍ലാന്‍ഡും തമ്മിലാണ്. ആര്‍ട്ടിക് മേഖലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധങ്ങളും ഇരുരാജ്യങ്ങള്‍ പങ്കുവയ്ക്കുന്നു,” ഗ്ലോബല്‍ അഫയേഴ്സ് കാനഡ എക്‌സില്‍  കുറിച്ചു.  ആര്‍ട്ടിക് വിദേശനയത്തിന്റെ ഭാഗമായി 2024 ഡിസംബറിലാണ് ഗ്രീന്‍ലാന്‍ഡില്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള പദ്ധതി കാനഡ പ്രഖ്യാപിച്ചത്. ഫ്രാന്‍സിന്റെ കോണ്‍സുലേറ്റ് 2024 ജൂണില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് പ്രഖ്യാപിച്ചത്.