തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ താൽക്കാലിക ആശ്വാസം. പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു. ഇതിനിടെ, രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണുന്നുണ്ട്. ദില്ലിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽഗാന്ധിയെയും കാണും. മഹാരാഷ്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരള കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ അസാധാരണ മുറവിളിയാണ് നടക്കുന്നത്. തന്നെ ഉയർത്തിക്കാട്ടിയുള്ള കെ സുധാകരൻ്റെ അടക്കം പരസ്യ പ്രതികരണങ്ങൾ തള്ളിക്കളയാതെ കെസി വേണുഗോപാൽ. നയിക്കാൻ കെസി വരണമെന്നുള്ള ക്യാമ്പയിനും അതിനെ തള്ളി വിഡി സതീശന് വേണ്ടിയുള്ള നീക്കങ്ങളും കൃത്യമായ ആസൂത്രണത്തിൻറെ അടിസ്ഥാനത്തിലാണ്. കെസിക്കും വിഡിക്കുമായുള്ള പോരിനിടെ വിവാദങ്ങൾക്കില്ലാതെ മാറി നിൽക്കുകയാണ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് പരസ്യമായി പലവട്ടം ആവശ്യപ്പെട്ട കെ സുധാകരനെ ഒപ്പം ചേർത്ത് കെ സി പക്ഷം നടത്തിയത് വമ്പൻ നീക്കം. കെസിക്ക് എന്ത് യോഗ്യതയെന്ന ഒരു ചാനൽ ചർച്ചയിലെ അവതാകരൻ്റെ വിമർശനം വീണ് കിട്ടിയ ആയുധമാക്കിയാണ് ക്യാമ്പയിൻ. കേരളത്തിനാവശ്യം കെസിയുടെ നേതൃത്വമെന്ന് പറഞ്ഞു സുധാകരൻ തുടങ്ങിവെച്ചു. പിന്നാലെ കെസിക്കായി സ്വിച്ചിട്ടപോലെ സമാന പദങ്ങളുമായി നേതാക്കളുടെ കൂട്ടമുറവിളി. ഒരു വശത്ത് കെസി ഇറങ്ങണമെന്ന ആവശ്യം കനക്കുമ്പോൾ മറുവശത്ത് കമൻ്റുകളിലൂടെ തിരിച്ചടിച്ച് വിഡി ഗ്രൂപ്പ്. സുധാകരൻ്റെ പോസ്റ്റിന് താഴെ വന്ന 90 ശതമാനം കമൻ്റുകളും വിഡി മുഖ്യമന്ത്രിയാകണമെന്നാണ്. മത്സരിച്ചില്ലെങ്കിലും സിഎം റേസിൽ താനുമുണ്ടാകുമെന്ന സൂചന ശക്തമാക്കുകയാണ് കെസി വേണുഗോപാൽ.



