കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്.

കൊച്ചിയിലേക്ക് അഞ്ചു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ഏഴു സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും നടന്നിരുന്നു.

ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്‌കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക. 6.40ന് ദുബായില്‍ നിന്നുള്ള വിമാനവും 6.45ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനവും 6.50ന് റിയാദില്‍ നിന്നുള്ള വിമാനവും 7.25ന് റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.

ദുബായ്, മസ്‌കറ്റ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍. മസ്‌കറ്റിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്‍റുകളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ മിസൈല്‍ അക്രമണം ഉണ്ടായി.