തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനപൂര്‍വം ഇടിപ്പിച്ചുവെന്ന ആരോപണവുമായി ഫിലിപ്പീന്‍സ്. ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് നാവികസേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിച്ചുവെന്നും കപ്പല്‍ ഇടിച്ചുകയറ്റിയെന്നുമാണ് ഫിലിപ്പിന്‍സിന്റെ ആരോപണം. 

ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു സംഭവം. ജീവനക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാല്‍ കൂട്ടിയിടിയുടെ പൂര്‍ണ ഉത്തരവാദിത്തം ഫിലിപ്പീന്‍സിനാണെന്നാണ് ചൈനയുടെ ഭാഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിആര്‍പി ദതു പഗ്ബുവായ ഉള്‍പ്പെടെ മൂന്നു കപ്പലുകളാണ് ഫിലിപ്പീന്‍സിന്റെ നിയന്ത്രണത്തിലുള്ള ദ്വീപിനരികില്‍ നങ്കൂരമിട്ടിരുന്നതെന്ന് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. 

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. അവിടെത്തിയ ചൈനീസ് കപ്പല്‍, ബിആര്‍പി ദതു പഗ്ബുവായയ്ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. മൂന്നുമിനിറ്റിനു ശേഷം ചൈനീസ് കപ്പല്‍, ഫിലിപ്പീന്‍സ് കപ്പലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ രണ്ട് കപ്പലുകള്‍ മേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചുവെന്നാണ് ചൈനയുടെ ആരോപണം.