കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക സൈബർ സെല്ലിന് പരാതി നൽകാൻ തീരുമാനിച്ചതിനു പിന്നാലെയെന്ന് ഡെന്റൽ കോളജ് മാനേജ്മെന്റ്.
ജാതിവിവേചന ആരോപണം തെററ്റാണെന്നും നിതിൻ രാജ് കോളജിൽ ചേർന്ന് മരിക്കുന്ന ദിവസം വരെ സ്ഥാപനത്തിലെ ഏതെങ്കിലും അധ്യാപകർക്കോ ജീവനക്കാർക്കോ സ്ഥാപനത്തിനോ എതിരായി യാതൊരു പരാതിയും നൽകിയിട്ടില്ലെന്നും എംഡി പ്രഫ. ഡോ. അദിനാൻ സിദ്ദിഖ് പറഞ്ഞു.
നിതിൻ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ അധ്യാപികയ്ക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെക്കുറിച്ച് സംസാരിക്കാനായി നിതിനെ നേരിട്ട് വിളിപ്പിച്ചപ്പോൾ സഹോദരീ ഭർത്താവിനു വേണ്ടിയാണ് ലോണെടുത്തതെന്നാണ് പറഞ്ഞത്. അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതി എഴുതിത്തുടങ്ങിയ സമയത്താണ് നിതിൻ മുറിയിൽനിന്ന് പുറത്തു പോയി കെട്ടിടത്തിനു മുകളിൽനിന്നു ചാടിയതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.



