മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്‍റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം.

ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോൾ ദുരദത്തിന് മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാൻ ഉദാരമദികൾ രംഗത്തുവന്നു. അന്ന് സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വസ്ത്രങ്ങൾ അയക്കുമ്പോൾ ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവർ.അവർക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങൾ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.