ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ എസ് ജയശങ്കർ പറഞ്ഞു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കെതിരായ പോരാട്ടം മറ്റൊരു പ്രധാന മുൻഗണനയാണെന്നും ഇന്ത്യയും ചൈനയും തമ്മിൽ സുസ്ഥിരവും സഹകരണപരവും ഭാവിയിലേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ചർച്ചകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ നിറവേറ്റുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്യുമെന്നും ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയും തമ്മിൽ ചൊവ്വാഴ്ച അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ജയ്ശങ്കർ അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി സമാധാനവും ശാന്തിയും നിലനിർത്താനുള്ള ഉത്തരവാദിത്തമാണ് ഊഷ്മളമായ ബന്ധത്തിന്റെ അടിസ്ഥാനമെന്നും സംഘർഷം ലഘൂകരിക്കുന്ന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകളിൽ സ്വാഭാവികമായും അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യ ഉൾപ്പെടെ, ന്യായവും സന്തുലിതവും ബഹുധ്രുവവുമായ ഒരു ലോകക്രമമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ബഹുരാഷ്ട്രീയം പരിഷ്കരിക്കുക എന്നത് ഇന്നത്തെ പ്രധാന ആഹ്വാനമാണ്. നിലവിലെ സാഹചര്യത്തിൽ, ആഗോള സമ്പദ്വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.



