ടെലിവിഷൻ ചർച്ചയിൽ അതിഥിയായി എത്തുന്നയാൾ നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്ക് അവതാരകൻ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി. ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീനിവാസ റാവുവിന് ജാമ്യം അനുവദിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മാധ്യമ പ്രവർത്തകൻ അധിക്ഷേപ പരാമർശം നടത്തിയിട്ടില്ലെന്നും പത്രപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷണം അർഹിക്കുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജൂൺ ആറിന് സാക്ഷി ടി.വിയിൽ തത്സമയ ചർച്ചയിൽ അതിഥിയായി എത്തിയ ആൾ സ്ത്രീകൾക്കെതിരെ അശ്ലീലവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു 70കാരനായ ശ്രീനിവാസ റാവുവിനെ അറസ്റ്റ് ചെയ്തത്. മറ്റൊരാൾ നടത്തിയ പ്രസ്താവനകളുടെ പേരിൽ അവതാരകനെ എങ്ങനെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു.